പേജുകള്‍‌

2015, ജൂലൈ 27, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 3




 മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



 
എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്ത് വിശ്രമമില്ലാതെ ചറുപിറാന്ന് നടന്നിരുന്ന ആളാണ്‌ ദിവസങ്ങളായി ഒരേ കിടപ്പ്... ലോകത്തിലെ മാറ്റങ്ങൾ അറിയാതെ, തനിയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാതെ... ആരോഗ്യനില വഷളായി വഷളായി...

കണ്ട് സഹിയ്ക്കാൻ വയ്യാതെ വന്നപ്പോൾ ഒരു രാത്രി റൂമിൽ തനിച്ചിരുന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. “ദൈവമേ... എന്റെ ജനനസമയത്ത് ചില പ്രശ്നങ്ങൾ പ്രസവത്തിലുണ്ടായപ്പോൾ അമ്മയെയും കുഞ്ഞിനെയും ആരോഗ്യത്തോടെ കിട്ടാൻ വേണ്ടി അച്ഛ പ്രാർത്ഥിച്ച തുലാഭാരം, അത് ഞാൻ നടത്തിയേക്കാം... ഒന്നുകിൽ എനിയ്ക്ക് എന്റെ അമ്മയെ തിരിച്ചു താ... അതല്ല, എന്റെ അമ്മയെ എനിയ്ക്ക് തരാനല്ല ഉദ്ദേശ്യമെങ്കിൽ.., അമ്മയെ ഇട്ട് ഇങ്ങനെ നരകിപ്പിക്കാതെ നീ വിളിച്ചോളൂ... എന്തും നേരിടുവാൻ ഞാൻ മനസിനെ ഒരുക്കിയേക്കാം... അടുത്ത വ്യാഴാഴ്ച്ച ഞാൻ ഗുരുവായൂർ വന്ന് അത് നടത്തിയേക്കാം... എനിയ്ക്കാരും ഇല്ലാതാകുമെങ്കിലും സാരമില്ല... എന്റെ അമ്മയെ ഇനിയും കൂടുതൽ നരകിപ്പിക്കല്ലേ ന്റെ ഗുരുവായുരപ്പാ...” മനസുരുകിത്തന്നെയായിരുന്നു ഞാനങ്ങനെ പ്രാർത്ഥിച്ചത്. വഴിപാട് നേർന്നിട്ട് ചെയ്യാതിരുന്നാൽ അവർ നരകിച്ച് മരിക്കുമെന്ന് ആരൊക്കെയോ പണ്ട് പറഞ്ഞ് കേട്ടൊരു ഓർമ്മയുണ്ടായിരുന്നു. കയ്യിൽ പണം വന്നപ്പോൾ അച്ഛ നേർന്ന വഴിപാട് നടത്താൻ ഞാൻ ഒരുങ്ങിയതാണ്‌. പക്ഷേ അന്നേരം വെറുതെ ഒരു ദുശ്ചിന്ത മനസിൽ വന്നു. വഴിപാട്‌ ചെയ്തുകഴിഞ്ഞാൽ എനിയ്ക്കെന്റെ അമ്മ നഷ്ടപ്പെടും എന്ന്‌... അന്ധവിശ്വാസമാണ്‌ എന്നറിഞ്ഞിട്ടും, അതങ്ങനെയല്ല എന്ന്‌ തെളിയിക്കാനൊരു പരീക്ഷണത്തിനൊരുങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. വിശ്വാസവും അന്ധവിശ്വാസവുമെല്ലാം നമ്മളെ ബാധിക്കാത്ത മറ്റുള്ളവരുടെ കാര്യത്തിൽ മാത്രമേ ബാധകമാകൂ എന്ന് മനസ് മനസിലാക്കിയ ദിവസങ്ങൾ...പക്ഷേ ഇപ്പോൾ... ഇങ്ങനെ കിടന്ന്‌ നരകിക്കുന്നതിനേക്കാൾ അമ്മ പോകുന്നതാണ്‌ നല്ലത്‌ എന്ന്‌ മനസ്‌ പറഞ്ഞു.

 അതൊരു ഞായറാഴ്ചയായിരുന്നു.  പ്രാർത്ഥന ദൈവം കേട്ടതാണൊ എന്തോ.. പിറ്റേന്ന് തിങ്കളാഴ്ച മുതൽ അമ്മയുടെ ആരോഗ്യനിലയിൽ മാറ്റം വന്നു തുടങ്ങി. എനിയ്ക്ക് അമ്മയെ തിരിച്ചു തരാൻ തന്നെയായിരുന്നു തീരുമാനം...

ഡോക്ടർ അന്ന് വളരെ സന്തോഷത്തോടെ എന്നെ അമ്മയുടെ ആരോഗ്യനിലയിലെ പുരോഗതി അറിയിച്ചു. മനസെന്നിട്ടും സന്തോഷിക്കുവാൻ തയ്യാറല്ലായിരുന്നു. ആശങ്കയുടെ മുൾമുനയിൽ അപ്പോഴും മനസ്. വൈകുന്നേരമാകുമ്പോഴേയ്ക്കും പുരോഗതി പ്രാപിച്ച ആരോഗ്യനില വീണ്ടും താഴുമോ എന്ന്... പക്ഷേ ആശങ്കയിൽ കാര്യമില്ലായിരുന്നു. എല്ലാ ധാതുക്കളും പതുക്കെ പതുക്കെ ഉയർന്ന് തുടങ്ങി. പതുക്കെ പതുക്കെ അമ്മ ജീവിതത്തിലേയ്ക്ക്‌.... ഒന്നു സംസാരിക്കാനൊക്കെ ആയിത്തുടങ്ങിയപ്പോൾ അമ്മ വേഷം കെട്ട് തുടങ്ങി!! “എനിയ്ക്ക് റൂമിൽ പോണം. എനിയ്ക്കെന്റെ മോളുടടുത്ത് പോണം. എന്നെ കൊല്ലാനാണോ നിങ്ങളിതിന്റെ ഉള്ളിൽ ഇട്ടിരിക്കുന്നെ?” ചോദ്യശരങ്ങൾ... വാശികൾ... പിന്നീടാണ്‌ അമ്മ അങ്ങനെ വാശി പിടിച്ചതിന്റെ കാരണം അറിഞ്ഞത്. ഐ.സി.യു.വിനുള്ളിൽ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ... രാത്രി കാലങ്ങളിൽ അതിനുള്ളിലെ ഭീകരമായ ഏകാന്തതയും പിന്നെ അതികഠിനമായ തണുപ്പും അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവത്രേ...

ഒരു രക്ഷയുമില്ല. സഹികെട്ട് അമ്മയുടെ നെഫ്രോ ഡോക്ടർ ശകുന്തള ഡോക്ടർ വർഗ്ഗീസിനോട് അഭിപ്രായം പറഞ്ഞു. ‘പേഷ്യന്റ് ഇന്ദുമതിയെ റൂമിലേയ്ക്ക് മാറ്റാം. പ്ലെയ്റ്റ്ലെറ്റ് കൗണ്ട് കുറവാണ്‌. എങ്കിലും പേഷ്യന്റ് ഇത്രമാത്രം വാശിപിടിക്കുന്ന സ്ഥിതിയ്ക്ക് റൂമിലേയ്ക്ക് മാറ്റുന്നതാണ്‌ അഭികാമ്യം. അതാണ്‌ പേഷ്യന്റിന്റെ ആരോഗ്യത്തിന്‌ നല്ലത്.‘


അമ്മയെ നന്നായി പരിചരിക്കുകയും യാതൊരു സന്ദർശകരെ അനുവദിക്കുകയില്ല എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്താൽ റൂമിലേയ്ക്ക് മാറ്റാം എന്ന് അവർ തീരുമാനിച്ചു. ഇൻഫെക്ഷൻ വരും എന്നതായിരുന്നു സന്ദർശകരെ ഒഴിവാക്കാൻ കാരണം.

ഡോക്ടർ ശകുന്തളയുടെ അഭിപ്രായം ഡോക്ടർ വർഗ്ഗീസ് പരിഗണിച്ചു. അമ്മയെ റൂമിലേയ്ക്ക്...  മൂക്കിലൂടെ ഭക്ഷണം കഴിയ്ക്കുന്നതിനുള്ള ട്യൂബ്. വലത് മാറിടത്തിന്റെ ഭാഗത്ത് ഒരു ട്യൂബും അതിനോടനുബന്ധിച്ച് ഒരു ബാഗ്. ചെസ്റ്റ് ഇൻഫെക്ഷനോട് ബന്ധപ്പെട്ട് അതിൽ നിന്നുമുള്ള വെള്ളം വാർന്ന് വരുന്നതിനുള്ളതാണ്‌. വയറ്റിൽ മലം പോകുന്നതിനുള്ള കൊളോസ്റ്റമി ബാഗ്. പൊക്കിളിലൂടെ അരയടി നീളത്തിൽ ഇരിഞ്ഞാലക്കുട ഹോസ്പിറ്റലിൽ വെച്ച് സർജറി ചെയ്തതിന്റെ കീറൽ. അതിൽ പഴുപ്പുണ്ട്. വയറിന്റെ വലത് വശത്തായി മറ്റൊരു ചെറിയ ദ്വാരം. ഡേർട്ട് പോകാനുള്ളതാണത്രേ... ഇടത് വശത്ത് പഴയ ഹോസ്പിറ്റലിൽ വെച്ച് ഇതേ ആവശ്യത്തിനായി ഉണ്ടാക്കിയ മറ്റൊരു ദ്വാരം. മൂത്രം പോകാൻ കത്തീറ്റർ. കഴുത്തിൽ തൊണ്ടക്കുഴിയിലായി വെന്റിലേറ്റർ. കൂട്ടത്തിൽ കൈയ്യിൽ കുത്തിയിട്ടിരിക്കുന്ന സിറിഞ്ചും ട്യൂബും. മരുന്ന് കയറ്റുന്നത് അതിലൂടെയാണ്‌.

ഇതാണ്‌ അമ്മയുടെ അവസ്ഥ. ഉറക്കവും മയക്കവും ഇടകലർന്ന രീതിയിൽ അമ്മ. ഇടയ്ക്കിടെ കൈ ഉയർത്തി അമ്മ തല ചൊറിയുന്നുണ്ട്. ശരിക്കും കൊച്ചുകുഞ്ഞുങ്ങളെ പോലെ... കാരണം, അമർത്തി തല ചൊറിയാനുള്ള ആരോഗ്യം പോലും അമ്മയ്ക്കില്ലായിരുന്നു. എന്നും തടിച്ചുരുണ്ട്, നിത്യഗർഭിണി എന്ന് പ്രിയപ്പെട്ടവരുടെ ഇടയിൽ രഹസ്യമായി വിളിക്കപ്പെട്ടിരുന്ന അമ്മയാണിതെന്ന് വിശ്വസിക്കുവാൻ പ്രയാസം. നിറഞ്ഞ മാറിടങ്ങളും തടിച്ചുരുണ്ട കൈകളും വലിയ വയറും എല്ലാം എങ്ങോ പോയി. വെറും തൊലി മൂടിയ എല്ലുമാത്രം. എങ്കിലും എനിയ്ക്കാശ്വാസമായിരുന്നു തോന്നിയത്. എനിയ്ക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ...

എല്ലാവരും പോയിക്കഴിഞ്ഞ്.., ഞാനും അമ്മയും റൂമിൽ തനിച്ചായപ്പോൾ.., ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ ഞാനൊന്ന് ഉമ്മ വെച്ചു. എന്റെ എല്ലാ സ്നേഹവും അതിലുണ്ടായിരുന്നു. എനിയ്ക്കപ്പോൾ രാജ്യം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു മനസിൽ...

അന്ന് റൂമിലേയ്ക്ക് മാറ്റുമ്പോൾ അമ്മയുടെ അപ്പോഴത്തെ പ്ലേറ്റ്ലെറ്റ് കൗണ്ട് 60000 ആണ്‌. ഒന്നര ലക്ഷം വേണമത്രേ... എങ്കിലും റൂമിലേയ്ക്ക് മാറ്റി. അമ്മയ്ക്ക് എന്റടുത്ത് വന്നപ്പോൾ ആശ്വാസം. പിറ്റേന്ന് പ്ലേറ്റ്ലെറ്റ് കൗണ്ടും മറ്റ് ധാതുക്കളുടെ ഫലവുമെല്ലാം നോക്കിയപ്പോൾ അത്ഭുതകരമായ ഉയർച്ച!!
അമ്മ മിക്കവാറും സമയം ഉറക്കത്തിൽ തന്നെയായിരുന്നു. ഇടയ്ക്ക്‌ ഉറക്കത്തിൽ തന്നെ തല മാന്തുന്നുണ്ട്‌. അതെന്താണെന്നറിയാൻ ചുമ്മാ ഞാൻ അമ്മയുടെ തലയൊന്നു പരതി... ഈശ്വരാ... പേനും ഈരും നിറഞ്ഞിരിക്കുന്നു. ഈരാണെങ്കിൽ മണ്ണ്‌ വാരിയിട്ടതു പോലെ. പേനാണെങ്കിൽ, മുടിയൊന്ന്‌ വെറുതെ വകഞ്ഞാൽ കിട്ടും ഒരുപാടെണ്ണം. അതും നല്ല മുഴുത്ത പേനുകൾ... അമ്മയുടെ തലയിൽ ചുമ്മാ കൈ വെയ്ക്കുമ്പോഴേയ്ക്കും അമ്മ ആ സുഖത്തിൽ ഉറങ്ങുന്നു. പാവം... സ്വയം ഒന്നിനും കഴിയില്ല.

കൊളോസ്റ്റമി ബാഗ് മാറ്റാൻ നഴ്സുമാർ വന്നപ്പോഴാണ്‌ ഞാനറിഞ്ഞത്, ടെമ്പററി ബാഗ് ആയതുകൊണ്ട് എന്നും വലിച്ചു പറിച്ച് അമ്മയുടെ വയറ്റിലെ അത്രയും വട്ടത്തിൽ തൊലി പോയിരിക്കുകയാണ്‌. നല്ല ചുവന്നിരിക്കുന്നു. ബാഗിനുള്ളിലൂടെ റോസ് നിറത്തിൽ എന്തോ ഞാൻ കാണുന്നുണ്ടായിരുന്നു. അതെന്താണാവോ നല്ല ഭംഗിയുള്ള വസ്തു എന്നു മനസിൽ കരുതിയിരുന്നു. ടെമ്പററി ബാഗിനു പകരം പെർമനന്റ് ബാഗ് വേണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത് പ്രകാരം പുതിയ ബാഗിടാൻ വേണ്ടിയാണ്‌ നഴ്സുമാർ അത് തുറന്നത്. അവരോട് ഞാൻ ചോദിച്ചു “എന്താണാ ഭംഗിയുള്ള ചുവന്ന സാധനം അതിനുള്ളിൽ കാണുന്നത്?” അവർ പരസ്പരം നോക്കി ചൈരിച്ചു. എന്നിട്ടെന്നോട് പറഞ്ഞു, “അത് അമ്മയുടെ കുടലാണ്‌ ചേച്ചീ....” ഹൊ!! ശരിക്കും ഞെട്ടലായിരുന്നു എനിയ്ക്ക്‌.

വാങ്ങിക്കൊണ്ടുകൊടുത്ത പെർമനെന്റ്‌ കൊളോസ്റ്റമി ബാഗ്‌ എങ്ങനെ ഉറപ്പിക്കണം എന്നുള്ള ശ്രമത്തിലായിരുന്നു അപ്പോൾ അവർ. മരുന്നു പുരട്ടുമ്പോൾ അമ്മ വേദന കൊണ്ട്‌ കരയുന്നു. പക്ഷേ ശബ്ദം കാറ്റായി പുറത്ത്‌ വരുന്നു. കാരണം ട്രക്യോസ്റ്റമി ചെയ്തത്‌ കൊണ്ട്‌ ശബ്ദമില്ല. വലിയ വായിൽ കരയുന്നുണ്ടെങ്കിലും അതെല്ലാം കാറ്റായി പുറത്തേയ്ക്ക്‌. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മുഖം വേദന കൊണ്ട്‌ ചുളിയുന്നു. ഇതെല്ലാം കണ്ട്‌ എന്റെ കണ്ണുകൾ ധാരയൊഴുക്കുന്നു. നഴ്സുമാർക്കാണെങ്കിൽ ഇതെങ്ങനെയാണ്‌ ഫിറ്റ്‌ ചെയ്യുക എന്നറിയുന്നില്ല.

അവർ പല വിധത്തിൽ പയറ്റുന്നുണ്ട്. അഞ്ജു സിസ്റ്ററും ഋഷഭ സിസ്റ്ററും. അവർ പരസ്പരം പറയുന്നുണ്ട് ലിജിൻ ബ്രദറിനറിയാം ഇതെങ്ങനാ ചെയ്യുന്നത് എന്ന്. ബ്രദറിനെ വിളിച്ചാലോ..? എന്നൊക്കെ. അവർ ഫോണിൽ വിളിക്കുന്നു. എന്തൊക്കെയോ പ്രശ്നങ്ങൾ. അവരുടെ ഫോണിൽ ചാർജ്ജില്ലാത്തതോ എന്തോ... അമ്മയുടെ നിസ്സഹായാവസ്ഥയിലുള്ള കരച്ചിലും ഇവരുടെ പരീക്ഷണങ്ങളും ഒക്കെ കണ്ട് എനിയ്ക്ക് പതുക്കെ പതുക്കെ നിയന്ത്രണം വിട്ടു തുടങ്ങിയിരിക്കുകയാണ്‌.  വീണ്ടും അവർ എന്തോ മരുന്നു അമ്മയുടെ വയറ്റിൽ പുരട്ടുന്നു. നീറ്റൽ സഹിക്കാതെ അമ്മ വലിയ വായിൽ നിലവിളിക്കുന്നു.... സഹികെട്ട് ഞാൻ അവരോട് ചോദിച്ചു “ നിങ്ങളെന്തൂട്ടാ ചെയ്യുന്നത്? കുറേ നേരായല്ലോ... നിങ്ങൾ പറഞ്ഞ ബ്രദറിനേ ഇതറിയൂ എങ്കിൽ അദ്ദേഹത്തെ വിളിക്കൂ. നിങ്ങടെ മൊബൈലിൽ ബാലൻസില്ലെങ്കിൽ ദാ എന്റെ മൊബൈൽ . വിളിക്ക്. എനിയ്ക്കിത് കാണാൻ വയ്യ

ഉയർന്ന രോഷത്തിലാണ്‌ ഞാനത് പറഞ്ഞ് തുടങ്ങിയതെങ്കിലും, അവസാനിപ്പിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു. അത് കേട്ടപ്പോഴേ ബാഗ് ശരിയ്ക്കും ഫിറ്റ് ആയി!! അഞ്ജു സിസ്റ്ററിനോടും ഋഷഭ സിസ്റ്ററിനോടും  അമ്മയുടെ അവസ്ഥയിൽ സങ്കടം സഹിക്കാൻ പറ്റാതെയാണെന്ന്  പിന്നീട് ഞാൻ മാപ്പ് പറഞ്ഞു. “അത് സാരമില്ല ചേച്ചീ.. ഞങ്ങൾക്കത് മനസിലാകും”എന്ന് അവരെന്നെ ആശ്വസിപ്പിച്ചു. കൊളോസ്റ്റമി ബാഗ് മാറ്റുമ്പോഴെല്ലാം അമ്മ വേദനയോടെ കരഞ്ഞു. മാറി നിന്ന് ഞാനും.


അമ്മയ്ക്ക് കൊളോസ്റ്റമി ബാഗ് മാറ്റുവാൻ നഴ്സുമാർ വരുമ്പോഴെല്ലാം ഞാൻ അമ്മയുടെ തലയിൽ പേൻ നോക്കും. അതിന്റെ സുഖത്തിൽ അമ്മ വേദന അറിയാതെ ഉറങ്ങും. വല്ലാത്ത വേദനയുണ്ടാകുമ്പോൾ മാത്രം ഞരങ്ങും.

റൂമിൽ മാറ്റിൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നഴ്സ് ഡോക്ടറോട് അമ്മയുടെ തലയിലെ പേനിന്റെ കാര്യം പറഞ്ഞു. “ഇതുവരേയും അമ്മയെ കുളിപ്പിച്ചില്ലേ? ഇന്നുതന്നെ തല കഴുകൂ...” എന്ന് നിർദ്ദേശം നല്കി ഡോക്ടർ. അമ്മയുടെ തല കഴുകുവാൻ തയ്യാറായി നഴ്സുമാർ വന്നു. എന്നോട് മുറിയിൽ നിന്നും പുറത്തിറങ്ങി നില്ക്കുവാൻ അവർ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ നഴ്സുമാർ കയ്യിൽ ഒരു കത്രികയുമായി വരുന്നു. “അമ്മയുടെ മുടി ഏറെ നാളായി കെട്ടിവെച്ചിരുന്നതിനാൽ നിറയെ ജഡ പിടിച്ചിരിക്കുകയാണ്‌. ഞങ്ങൾ അത് മുറിച്ചു കളയട്ടെ?” അതായിരുന്നു അവരുടെ ആവശ്യം. മുറിച്ചുകളഞ്ഞോട്ടെ എന്നുതന്നെ ഞാനും കരുതി. എങ്കിലും വല്യേട്ടനെ ഫോൺ വിളിച്ച് കാര്യം പറഞ്ഞു. എന്നും മുടിയുടെ ആരാധകൻ ഏട്ടനായിരുന്നു.

കേട്ടതേ വല്യേട്ടൻ പറഞ്ഞു. “വേണ്ടടീ... മുടിയൊക്കെ മുറിച്ചാൽ അമ്മയെ കാണാൻ ശരിയ്ക്കും ഒരു രോഗിയെപ്പോലെയാകും. അങ്ങനെ കാണാൻ വയ്യടീ... മുടി വെട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ നിനക്ക്?” ഞാൻ നോക്കട്ടെ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. നഴ്സുമാരോട് 15 മിനുട്ട് സമയം ആവശ്യപ്പെട്ടു. അമ്മയുടെ തലമുടി ഞാൻ നോക്കി. നിറയെ ജഡകെട്ടിയിരിക്കുന്നു. ഒക്ടോബർ 2 - ന്‌ കെട്ടിവച്ച മുടിയാണ്‌!! ദീർഘകാലം ഒരേകിടപ്പ് കിടന്ന് അതെല്ലാം ജഡയുടെ ഒരു കെട്ടായി.  ഞാൻ പതുക്കെ അത് അഴിച്ചു തുടങ്ങി. കുറച്ച് നേരമെടുത്തെങ്കിലും ജഡയെല്ലാം അഴിച്ചെടുക്കുന്നതിൽ ഞാൻ വിജയിച്ചു. നഴ്സുമാർ വന്ന് അമ്മയുടെ തലമുടി പേൻ നിവാരിണി ഷാമ്പു ഉപയോഗിച്ച് കഴുകി. അതുകഴിഞ്ഞ് തലമുടി തോർത്തിയപ്പോൾ.. ഹൊ്!!! ഒരു നാലുതലമുറയെങ്കിലുമുണ്ടാകും അമ്മയുടെ തലയിലെ പേൻ കുടുംബം!!!

നല്ല ഉരുണ്ടുരുണ്ട കാർന്നോമ്മാർ മുതൽ കണ്ണിൽ പോയാൽ പോലും അറിയാത്തത്ര ചെറിയ പേങ്കുഞ്ഞുങ്ങൾ വരെ. അത്രയധികം പേനുകളെ ഞാൻ ആദ്യമായിട്ടാ ഒരുമിച്ച് കാണുന്നത്!! അതിനുശേഷം അമ്മയ്ക്ക് വളരെയധികം ആശ്വാസമുണ്ടായി. പിന്നെയുള്ള ഈരുകളെ വലിച്ചുകളയുലായിരുന്നു പിന്നെ എന്റെ ജോലി.

അമ്മയ്ക്ക് സ്വയം എഴുന്നേല്ക്കാൻ പോലും ത്രാണിയില്ലായിരുന്നു.  കരയാൻ ശബ്ദവും.. എഴുന്നേല്ക്കണമെങ്കിൽ ആരെങ്കിലും താങ്ങിയെഴുന്നേല്പ്പിക്കണം.  അമ്മയുടെ കഴുത്തിനു പിന്നിൽ കൈ വെച്ച് താങ്ങി ഞാൻ എഴുന്നേല്പ്പിക്കും. ഒറ്റക്കൈകൊണ്ട് എഴുന്നേല്പ്പിക്കാനേയുള്ളാരുന്നു അമ്മ. 60 കിലോ ഭാരമുണ്ടായിരുന്ന ആൾ ഇപ്പോൾ കഷ്ടി 35 കിലോ ഉണ്ടാകും. വളരെ സുഖമായി കൈകാര്യം ചെയ്യാം.

രാത്രി മുറിയുടെ വാതിലടയ്ക്കരുത് എന്ന് സിസ്റ്റർമാർ നിർദ്ദേശിച്ചതുപ്രകാരം അതെപ്പോഴും തുറന്ന് കിടക്കും. അവർ ഇടയ്ക്കിടെ വന്ന് മരുന്ന് നല്കിക്കൊണ്ടേയിരുന്നു. അവർ വരുന്നതും പോകുന്നതും എല്ലാം ഉറക്കത്തിനിടയിൽ ഞാനറിയുന്നുണ്ട്. അതിരാവിലെ ഒരു ചേച്ചി വന്ന് അമ്മയെ ദേഹമെല്ലാം തുടച്ച് വൃത്തിയാക്കും.

ഐ.സി.യു.വിൽ കിടക്കുമ്പോൾ അമ്മയുടെ പുറത്ത് ബെഡ്സോർ വരുന്നതിനുള്ള ലക്ഷണങ്ങൾ  കണ്ടതിനെ തുടർന്ന്   ഡോക്ടർ പറഞ്ഞതനുസരിച്ച് അന്നു തന്നെ എയർ ബാഗ് വാങ്ങിക്കൊടുത്തിരുന്നു. റൂമിലേയ്ക്ക് മാറ്റിയപ്പോൽ അതിന്റെ പാടുകൾ അമ്മയുടെ പുറത്തുണ്ടായിരുന്നു. ഞാൻ പിടിച്ച് പിടിച്ച് വലുതാക്കിയ കടലയോളം വലുപ്പമുള്ള ഒരു പാലുണ്ണി മാത്രമുണ്ടായിരുന്ന അമ്മയുടെ പുറത്ത് പൊരിഞ്ഞ പാടുകൾ ഒരു അഭംഗിയായി നില്ക്കുന്നു. കടലയോളം വലുപ്പമുണ്ടായിരുന്ന പാലുണ്ണി ഇപ്പോൽ വെറും തൊലി മാത്രമായി ചുരുങ്ങിയിരിക്കുന്നു... രാവിലെ വന്ന് അമ്മയെ ക്ലീനാക്കുന്ന ചേച്ചിയും പിന്നെ നഴ്സുമാരും നിർദ്ദേശിച്ചു എന്തെങ്കിലും ക്രീം ഇട്ട് അമ്മയുടെ പുറം തടവണമെന്ന്. ഉടൻ തന്നെ ബേബി ക്രീം വാങ്ങി. കൂട്ടത്തിൽ ജോൺസൻ വൈബ്സും. തുണി അമ്മയ്ക്ക് പറ്റില്ലായിരുന്നു. അത്രയ്ക്കും മൃദുലമായി അമ്മയുടെ ചർമ്മം. കുഞ്ഞുകുട്ടികളുടെത് പോലെ... എന്നും ഞാൻ ക്രീമിട്ട് അമ്മയുടെ ദേഹം മുഴുവൻ തടവി മസാജ് ചെയ്യും. പതുക്കെ പതുക്കെ ആ കറുത്ത പാടുകൾ മായ്ഞ്ഞു തുടങ്ങി. വൃത്തിയാക്കാൻ വരുന്ന ചേച്ചി ഒരിക്കൽ പറഞ്ഞു. “അമ്മയെ മോൾ നന്നായി നോക്കുന്നുണ്ട് എന്ന് അമ്മയുടെ ദേഹം കണ്ടാലറിയാം. നന്നായി മോളെ. അമ്മയുടെ ഭാഗ്യമാ മോൾ

ദിനം പ്രതി കയ്യിലെ കാശ് കുറഞ്ഞു കൊണ്ടേയിരുന്നു. വിലകൂടിയ മരുന്നുകൾ... റൂം വാടക... എല്ലാം കയ്യിലൊതുങ്ങാതെ തുടരുന്നു. രാവിലെയും വൈകുന്നേരവും കൊടുക്കുന്ന ഒരു മരുന്നിനു മാത്രം 3000 രൂപ. പിന്നെ 300 - നും 500 - നും ഇടയിൽ വില വരുന്ന മറ്റ് കുഞ്ഞു കുഞ്ഞു മരുന്നുകൾ. പണം ഒരു ചോദ്യചിഹ്നമായി മുന്നിൽ നിന്നെങ്കിലും ഒന്നിനും അമ്മയ്ക്ക് കുറവ് വരുത്തിയില്ല. കയ്യിലെ നീക്കിയിരിപ്പുകൾ എടുത്തുപയോഗിച്ചു തുടങ്ങി. കൂടാതെ ബിസിനസ്സിൽ നിന്നും അത്യാവശ്യം പണം വരുന്നുണ്ടായിരുന്നു. അതിലും കൂടുതൽ ആവശ്യമായി വന്നപ്പോൾ ആഭരണങ്ങൾ പണയത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു.

എന്റെ കഷ്ടപ്പാട് കണ്ടിട്ട് സിസ്റ്റർമാർ ഡോക്ടറോട് കൂട്ടത്തിൽ വില കൂടിയ മരുന്ന് ഒഴിവാക്കുവാൻ ആവശ്യപ്പെട്ടു. അതിന്റെ വില ഡോക്ടറും അപ്പോഴാണറിയുന്നത്. അദ്ദേഹം പകരം മറ്റൊരു മരുന്ന് കുറിച്ചു. ആശ്വാസം!! ദിവസേനയുണ്ടാക്കേണ്ട 15000 രൂപയിൽ 6000 രൂപ കുറഞ്ഞുകിട്ടി.

രണ്ട് ദിവസം അങ്ങനെ നീങ്ങി. രണ്ടാം ദിവസം പെട്ടന്ന് അമ്മയ്ക്ക് ശ്വാസം മുട്ടും വിറയലും നിമിഷം കൊണ്ട് ഉയർന്ന് വരുന്ന ശരീരോഷ്മാവ്... ഭയന്ന് വിറച്ച് ഞാൻ... രണ്ട് ദിവസത്തേയ്ക്കായി വല്യ്യേടത്ത്യമ്മ വന്നിരുന്നു അന്ന്. അമ്മയുടെ ദേഹത്ത് കുഞ്ഞ് കുഞ്ഞ് കുരുക്കൾ... നഴ്സുമാർ ഓടി വന്ന് അമ്മയെ പരിചരിച്ചു. ഡോക്ടറെ വിളിച്ചു പറഞ്ഞു. 3000 രൂപയുടെ മരുന്ന് പിന്നെയും... അമ്മ സാവകാശം നേരെയാകുന്നു. ദേഹം നിറയെ ഉറുമ്പ് കടിച്ചതുപോലെ ഉഷ്ണക്കുരുക്കൾ. അതൊക്കെ വെറുതെ കയ്യോടിച്ചപ്പോൾ പൊട്ടിപ്പോയി. പക്ഷേ അത്‌ ഉള്ളിൽ ഒരു ഭയമായി നിലനിന്നു...

അമ്മയുടെ ശരീരത്തിൽ നിന്നും ഓരോന്നോരോന്നായി അഴിച്ചു മാറ്റി തുടങ്ങി. മാറിടത്തിലുണ്ടായിരുന്ന ട്യൂബും ബാഗും റൂമിൽ വന്ന് രണ്ട് ദിവസത്തിനുള്ളിൽ മാറ്റി. വയറ്റിലെ മറ്റ് ദ്വാരങ്ങൾ വൃത്തിയാക്കി പ്ലാസ്റ്റർ വെച്ച് വെച്ച് കുറേശ്ശെ അതും ഉണങ്ങി തുടങ്ങി. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നുണ്ടാക്കിയ ദ്വാരം മാത്രം ഉണങ്ങാൻ കൂട്ടാക്കാതെ... പൊക്കിളിനു കുറുകെയുള്ള വലിയ മുറിവും ഏതാണ്ട് 80% വും ഉണങ്ങിത്തുടങ്ങി. മൂക്കിലൂടെയുള്ള ട്യൂബിരിക്കെ തന്നെ വായിലൂടെ ദ്രാവക രൂപത്തിൽ ഭക്ഷണം കൊടുത്തു തുടങ്ങി. ന്യൂട്രീഷനിസ്റ്റിന്റെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണങ്ങൾ. എന്റെ വക നെറ്റിൽ അന്വേഷിച്ചും പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങൾ കണ്ടെത്തി അതും കൊടുത്തുകൊണ്ടിരുന്നു. ഓരോ അരമണിക്കൂറിലും 50 മി.ലി. വെച്ച് അമ്മയ്ക്ക് ഭക്ഷണം കൊടുക്കണം.  ഇപ്പോൾ കത്തീറ്ററും കൊളോസ്റ്റമിയും ട്രക്യോസ്റ്റമിയും മാത്രമുണ്ട്. കൊളോസ്റ്റമി ബാഗ് തുറക്കാനും വൃത്തിയാക്കുവാനും ഞാൻ പഠിച്ചു.
നേരത്തേ ബാഗ് നിറഞ്ഞ് വിട്ടുപോരാറാകുമ്പോൾ നഴ്സുമാരെ വിളിക്കുകയാണ്‌ പതിവ്. അമ്മയോട് വലത് വശം ചെരിഞ്ഞ് അഡ്ജസ്റ്റ് ചെയ്ത് കിടക്കാൻ പറഞ്ഞ് നിത്യം ഉപദേശമാണ്‌. പക്ഷേ അമ്മ അർദ്ധമയക്കത്തിൽ അത് മറക്കും. ബാഗ് പൊട്ടി വയറിലും കിടക്കയിലുമൊക്കെ മലം പരക്കും. (മലം എന്ന് പറയാനൊക്കില്ല. അതിനും മുൻപത്തെ ഒരു രൂപം. കുറഞ്ഞ ദുർഗന്ധത്തിൽ പൂർണ്ണരൂപമെത്താത്ത മലം).  അത് വൃത്തിയാക്കുന്നതല്ലായിരുന്നു എന്റെ പ്രശ്നം. പഴുപ്പ് നിറഞ്ഞ മുറിവിൽ ഇതാകുമ്പോൾ അത് വീണ്ടും പഴുക്കുകയില്ലേ എന്ന ആശങ്കയായിരുന്നു എന്റെ മനസിൽ. അമ്മ അറിഞ്ഞുകൊണ്ടല്ല മറുവശം തിരിയുന്നത് എന്ന് മനസിലാക്കാനുള്ള മാനസികാവസ്ഥയൊന്നും എനിയ്ക്കില്ലായിരുന്നു. പലതവണ പറഞ്ഞും കേൾക്കാതെയാകുമ്പോൾ ഇടയ്ക്കൊക്കെ വഴക്കും ശകാരവും എന്റെ ഭാഗത്ത് നിന്നുണ്ടാകുമായിരുന്നു. ബാഗ് നിറയുന്നത് അറിയുമ്പോൾ പറയണേ എന്ന് പറഞ്ഞാലും പലപ്പോഴും അമ്മ അതറിയാറില്ല. കാരണം ശക്തമായ മരുന്നിന്റെ ഫലമായി മിക്കവാറും ഉറക്കമായിരിക്കും അമ്മ. അതിനിടയിൽ ബാഗ് വിട്ടുപോരും. പാവം അമ്മ.

രാത്രിയും പകലും ബാഗ് നിറഞ്ഞ് പോകുന്നുണ്ടോ എന്ന് ഓരോ അരമണിക്കൂറിടവിട്ടും ഞാൻ നോക്കും. നിസ്സഹായയായ അമ്മയെ സ്വന്തം മലത്തിൽ കിടക്കുവാൻ അനുവദിക്കരുത് എന്നൊരു ചിന്ത. ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ എന്നെ അങ്ങനെ കിടക്കാൻ അനുവദിച്ചിട്ടുണ്ടാവില്ലല്ലോ എന്ന ചിന്തയും കൂട്ടത്തിൽ..നിറയുമ്പോഴേയ്ക്കും നഴ്സുമാരെ വിളിച്ച് പറയും. അവർ ഓടി വന്ന് അത് വൃത്തിയാക്കും. പിന്നെ അതെങ്ങനെ തുറന്ന് വൃത്തിയാക്കണം എന്ന് ഞാനും പഠിച്ചു. നഴ്സുമാരെ കാത്തുനില്ക്കാതെയായി. രാത്രി എങ്ങാനും ഞാൻ ഉറങ്ങിപ്പോയാൽ വൃത്തിയാക്കണെ എന്ന് മാത്രം അവരോട് ആവശ്യപ്പെട്ടു. അവർക്കും അത് സഹായകരമായിരുന്നു പക്ഷേ കൊളോസ്റ്റമി ബാഗ് വയറിൽ ഘടിപ്പിക്കാൻ അപ്പോഴും എനിയ്ക്കറിയില്ല. 

ഒരിയ്ക്കൽ ഹെഡ് നഴ്സ് വന്ന് അമ്മയെ കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ അമ്മയെ ഇടത് വശത്തേയ്ക്ക് തിരിച്ച് കിടത്തി. കൂട്ടത്തിലുള്ള നഴ്സിന്‌ “അങ്ങനെ കിടത്തല്ലേ ബാഗ് പൊട്ടിപ്പോരും” എന്ന് പറയാനുള്ള ധൈര്യമില്ലായിരുന്നു. ഞാൻ എന്റെ രക്തം പരിശോധിച്ച് കൊളസ്റ്റ്രോൾ നില എന്തെന്നുള്ള റിസൾട്ട്  വാങ്ങി വരുമ്പോൾ കാണുന്നത് അമ്മയെ ഇടത് വശത്തേയ്ക്ക് തിരിച്ചു കിടത്തി പ്രസംഗിക്കുന്ന ഹെഡ് നഴ്സിനെയാണ്‌. കൂട്ടത്തിൽ എന്നെ പ്രശംസിക്കുന്നുമുണ്ട് അവർ. ഇങ്ങനെയൊരു മകളെ കിട്ടിയതാണ്‌ അമ്മയുടെ ഭാഗ്യം എന്നൊക്കെ... എന്നെ കണ്ടപ്പോൾ, “എവിടെ പോയതാ?” എന്നൊരു അന്വേഷണം. കൊളസ്റ്റ്രോൾ പരിശോധിക്കാൻ പോയതാന്ന് ഞാൻ മറുപടി പറഞ്ഞു. അന്നേരമാണ്‌ അമ്മ കിടക്കുന്നതെങ്ങനെയാ എന്ന് ഞാൻ ശ്രദ്ധിച്ചത്. “അമ്മയെ നേരെ കിടത്തൂ” എന്ന് ഞാൻ പറഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ അവർ പിന്നെയും ചോദ്യം “ഈ ചെറുപ്രായത്തിൽ എങ്ങനെ കൊളസ്ട്രോൾ വന്നു?” എന്ന്. എനിയ്ക്ക് കലി കയറിയിരുന്നു അപ്പോഴേയ്ക്കും. “എനിയ്ക്കിപ്പോൽ അതല്ല ടെൻഷൻ. അമ്മയെ നേരെ കിടത്തൂ... ഇല്ലെങ്കിൽ ബാഗ് പൊട്ടിയൊലിക്കും. പിന്നത് പ്രശ്നാകും എന്ന് ഇത്തിരി കടുപ്പിച്ച് തന്നെ ഞാൻ പറഞ്ഞു. “അത് ലീക്കായാൽ വൃത്തിയാക്കാനല്ലേ ഇവരൊക്കെ ഉള്ളത്?” എന്ന് കൂടെയുള്ള നഴ്സുമാരെ ചൂണ്ടി അവർ. അത് പറഞ്ഞ് തീർന്നപ്പോഴേയ്ക്കും ബാഗ് വിട്ടുപോന്ന് ഒഴുകി തുടങ്ങിയിരുന്നു. “നിങ്ങൾക്കിപ്പോൾ സമാധാനമായില്ലേ?” എന്ന് ഞാൻ അവരോട് ഒച്ച വെച്ചു.

രംഗം പന്തിയല്ല എന്ന് കണ്ട് അവർ വേഗം സ്ഥലം വിട്ടു. പഴുപ്പിലൂടെ മലം ഒഴുകുന്നതു കൂടാതെ പുതിയതൊരെണ്ണം ഒട്ടിക്കുമ്പോഴത്തെ അമ്മയുടെ വേദനയും എന്നെ അലട്ടുന്ന പ്രശ്നമായിരുന്നു. ആ സംഭവത്തിന്‌ ശേഷം ഹെഡ് നഴ്സ് കൂടുതൽ പ്രസംഗത്തിന്‌ മുറിയിൽ വരാറില്ല. വന്നാലുടനെ പോകുകയും ചെയ്യും.!!

                                   (തുടരും)
 

2015, ജൂലൈ 20, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 2




Part 2


വെസ്റ്റ്ഫോർട്ട് ഹൈടെക്കിൽ എത്തിയപാടെ ഹോസ്പിറ്റൽ നടപടികളെല്ലാം തീർത്ത് ഞാൻ എത്തുമ്പോഴേയ്ക്കും അമ്മയെ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തിരുന്നു. പിന്നെ ഞാൻ അമ്മയെ കാണുന്നത് ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ്. അപ്പോഴേയ്ക്കും മുത്തുവിനെ കൂടാതെ എന്റെ വല്യമ്മയുടെ മക്കളും ചെറിയച്ഛനും മറ്റും വന്നിരുന്നു. ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോകുംവഴി "വേദന സഹിയ്ക്കുന്നില്ല മക്കളേ" എന്ന് അമ്മ അവശനിലയിൽ ഉറക്കെ കരയുന്നുണ്ടായിരുന്നു.


ദീർഘസമയത്തെ കാത്തിരിപ്പിനുശേഷം പേഷ്യന്റ് ഇന്ദുമതിയുടെ ബൈസ്റ്റാന്ററെ അന്വേഷിച്ച് ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു. ആശങ്കയോടെ ഞാൻ ഓടിച്ചെന്നു. അമ്മയെ ഓപ്പറേഷൻ ചെയ്ത ഡോ.വർഗ്ഗീസ് ഓപ്പറേഷൻ തിയറ്ററിലെ നീല നിറത്തിലുള്ള യൂണിഫോമിൽ വന്നു. "അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ ഭാഗം ഉണങ്ങുന്നില്ലായിരുന്നു. മാത്രമല്ല അവിടമാകെ ഇൻഫെക്ഷൻ ബാധിച്ചിരിക്കുകയാണ്. അവിടെ പഴുപ്പ് നിറഞ്ഞ ഭാഗം ഞങ്ങൾ മുറിച്ചുനീക്കി. മോഷൻ പോകുന്നതിനായി പുറത്തേയ്ക്ക് ഒരു അറ്റാച്ച്മെന്റ് ഇട്ടിട്ടുണ്ട്. ഒരു രണ്ടുമാസം അറ്റാച്ച് ചെയ്ത ഭാഗത്തിലൂടെയായിരിക്കും മോഷൻ പാസ് ചെയ്യുക. അതിനിടയിൽ മുറിച്ച് മാറ്റിയ ഭാഗത്ത് ഉണക്കം ഉണ്ടാകും. പിന്നീട് നമുക്ക് അവിടെ ജോയിന്റ് ചെയ്യാം. പിന്നെ, അമ്മയ്ക്ക് ശ്വാസമെടുക്കുവാനുള്ള ആരോഗ്യമില്ലാത്തതുകൊണ്ട് വായിലൂടെ വെന്റിലേറ്റർ വെയ്ച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയെ മയക്കി കിടത്തിയിരിക്കുകയാണ്. ബോധത്തോടെയായാൽ അമ്മയ്ക്ക് ഓക്സിജൻ പൈപ്പ് അലോസരമുണ്ടാക്കും. ആരോഗ്യം ശരിയാകുന്നതിനനുസരിച്ച് നമുക്ക് അത് മാറ്റാം. എല്ലാത്തിലുമുപരി, നമുക്ക് ചെയ്യുവാൻ കഴിയാവുന്നതെല്ലം ചെയ്തിട്ടുണ്ട്. ഇനി അമ്മയുടെ ശരീരം പ്രതികരിയ്ക്കണം. പ്രതികരിച്ചില്ലെങ്കിൽ ശരീരത്തിനുള്ളിലെ ഓരോരോ അവയവങ്ങളായി പ്രവർത്തനരഹിതമാകും. അതുകൊണ്ട് പ്രാർത്ഥിയ്ക്കുക." ഡോക്ടർ പറഞ്ഞു നിർത്തി. എന്തൊക്കെയോ മനസിലായും പിന്നെന്തൊക്കെയോ മനസിലാവാതെയും ഞാൻ നിന്നു. മനസ് വല്ലാതെ ശൂന്യമാകുന്നതുപോലെ. എങ്കിലും അത് പുറമേയ്ക്ക് കാണിയ്ക്കാതെ ഞാൻ നിന്നു. അടഞ്ഞ വാതിലുകൾ വീണ്ടും തുറന്നു. ഓപ്പറേഷൻ കഴിഞ്ഞ് അമ്മയെ കാണിച്ചു തന്നു. അബോധാവസ്ഥയിൽ എന്റെ അമ്മ... വീണ്ടും വാതിലുകൾ അടഞ്ഞു. കുറച്ചുകഴിഞ്ഞ് അമ്മയെ ഐ.സി.യു.വിലേയ്ക്ക് മാറ്റും എന്നറിയിച്ചു. കാത്തിരിപ്പ്... 


ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ വീണ്ടും തുറന്നു. ട്രോളിയിൽ കിടത്തി അബോധാവസ്ഥയിൽ എന്റെ അമ്മയെ കൊണ്ടുവരുന്നു. വായിലൂടെ ഒരു കുഴൽ. ഓക്സിജൻ കുഴലാണത്. തലയ്ക്കൽ ഭാഗത്തുനിന്ന് ഒരാൾ ബലൂൺ പോലെ എന്തോ അമർത്തുന്നു. അമ്മയുടെ വായ് ഒരു ഭാഗത്തേയ്ക്ക് കോടിയിരിക്കുന്നു. കൂടാതെ, ഒരു കെട്ട് താടിയിലൂടെ. നാവ് ഒരൽപം പുറത്തേയ്ക്ക് വീണുകിടക്കുന്നു.  കണ്ണുകൾ പാതി തുറന്നിരിക്കുന്നു. ഒന്നും കാണാതെ, എന്നാൽ എന്തൊക്കെയോ കാണുന്നുണ്ട് എന്ന് കാഴ്ചക്കാരെ തോന്നിപ്പിച്ചുകൊണ്ട് അമ്മ... എന്റെ നിയന്ത്രിച്ച മനസ് കൈവിടുന്നു. സങ്കടം തിക്കിമുട്ടി തിരതല്ലി പുറത്തേയ്ക്ക്... അപ്പോഴേയ്ക്കും അവർ അമ്മയെ കൊണ്ടുപോയിരുന്നു ഐ.സി.യു.വിലേയ്ക്ക്. ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലെ പടിക്കെട്ടുകൾക്ക് മുകളിൽ ചുമരിൽ ചാരി ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു. എന്റെ കണ്ണുനീർ ആരും കാണുന്നത് ഇഷ്ടമില്ലാത്ത ഒരു ദു:ശ്ശീലമുള്ളതുകൊണ്ട്, കൂട്ടു വന്നിരിക്കുന്ന എല്ലാവരുടെ മുന്നിലും എന്റെ കണ്ണുനീരിനെ നിയന്ത്രിച്ച് തന്റേടിയായി നടന്നിരുന്ന ഞാൻ എല്ലാ നിയന്ത്രണങ്ങളും വിട്ട് കരയുകയായിരുന്നു. വല്യമ്മയുടെ മകന്റെ ഭാര്യ (ഏടത്ത്യമ്മ - സുജേച്ചി) അടുത്ത് വന്ന് എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. രാത്രി കൂടെ നിൽക്കണോ എന്ന അവരുടെ ചോദ്യം ഞാൻ സ്നേഹപൂർവം അവഗണിച്ചു. കാരണം, എനിയ്ക്ക് അന്ന് ആരും കൂടെ ആവശ്യമില്ലായിരുന്നു. എനിയ്ക്ക് എന്റെ അമ്മയുടെ ആയുസ്സിനുവേണ്ടി പ്രാർത്ഥിയ്ക്കണമായിരുന്നു. ആരെങ്കിലും എന്റെ കൂടെ ഉണ്ടായാൽ അത് എനിയ്ക്ക് സാധ്യമല്ല എന്നറിയാവുന്നതിനാൽ അവരുടെ ആ സഹായത്തെ ഞാൻ സ്നേഹപൂർവം നിരസിച്ചു.  


13 ആം തിയതി അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് ഏട്ടന്മാർ എത്തിച്ചേർന്നു. രാവിലെയും വൈകിയിട്ടും ഐ.സി.യു.വിന്റെ ചില്ലുജാലകത്തിലൂടെ അമ്മയെ കാണാം. പാതിബോധത്തിൽ കുറച്ച് അറിഞ്ഞും കുറേ അറിയാതെയും... എന്നും ഡോക്ടർ അമ്മയുടെ അവസ്ഥ പറഞ്ഞു തരും. ആദ്യത്തെ രണ്ട് ദിവസം എന്തിനെന്നില്ലാതെ കാടടച്ചു വെടിവെയ്ക്കുന്നതു പോലെ ആന്റിബയോട്ടിക്കുകൾ അമ്മയ്ക്ക് കൊടുത്തുകൊണ്ടിരുന്നു. കാരണം, ബാധിച്ചിരിക്കുന്ന ബാക്റ്റീരിയയുടെ വീര്യവും ശേഷിയും എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. മൂന്നാം ദിവസം കൾച്ചറിനയച്ച സാമ്പിളിന്റെ റിസൾറ്റ് വന്നിരുന്നു. പിന്നെ ബാക്റ്റീരിയ ഏതെന്നറിഞ്ഞായി ചികിൽസ. ദിവസവും 20-30 ആയിരങ്ങളുടെ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, അങ്ങിനെ എന്തൊക്കെയോ ധാതുക്കൾ... തീരെ കുറഞ്ഞ്... അവ വീണ്ടെടുക്കുന്നതിനൊപ്പം അമ്മയുടെ ആരോഗ്യവും മെച്ചപ്പെടുത്താനുള്ള മരുന്നുകൾ. രണ്ട് നേരവും ഡോക്ടർ വന്ന് പറയും "നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നമുക്ക് നോക്കാം". 


കൂടെ വന്ന ആൺ നഴ്സിനോട് അമ്മയെ കുറിച്ച് ഡോക്ടർ അറിയാതെ പിന്നെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു ഞാൻ. "അമ്മയുടെ ശരീരത്തിൽ ഇത്രയും വീര്യം കൂടിയ ആന്റിബയോട്ടിക്കുകൾ ചെല്ലുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കില്ലേ" എന്ന എന്റെ ആശങ്കയ്ക്ക് അദ്ദേഹം നൽകിയ മറുപടി "ആദ്യം അമ്മ രക്ഷപ്പെടട്ടെ, പിന്നീട് അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാം" എന്നായിരുന്നു. ഇടയ്ക്കൊരു ദിവസം നോക്കിയപ്പോൾ അമ്മയുടെ കൈത്തണ്ടയിൽ ഒരു കെട്ട്. അതെന്താണ് എന്ന് ഐ.സിയു.വിലെ നഴ്സുമാരോട് ചോദിച്ചു. "അമ്മ ബോധമില്ലാതെ ഓക്സിജൻ ട്യൂബ് വലിച്ചു കളഞ്ഞു. അത് ആവർത്തിക്കാതിരിക്കാൻ കൈ കെട്ടിയിട്ടതാ. പേടിയ്ക്കണ്ട" അവർ ആശ്വസിപ്പിച്ചു. പിറ്റേന്നായപ്പോഴേയ്ക്കും അമ്മയുടെ കൈത്തണ്ട നീരുവന്നു വീർത്തിരുന്നു. കൈ അനക്കാതെയിട്ടതുകൊണ്ട്.


എന്നും എല്ലാവരും ഫോണിൽ വിളിച്ചുകൊണ്ടേയിരിക്കും അമ്മയുടെ ആരോഗ്യനില അറിയുവാൻ. വല്യമ്മയുടെ മകനായ സുരച്ചേട്ടൻ മാത്രം പറഞ്ഞു "മനസിനെ എന്തും നേരിടുവാൻ സജ്ജമാക്കുക. എന്തും നേരിടുവാൻ..."


റൂമിൽ ഒറ്റയ്ക്കിരുന്ന് എന്നും പ്രാർത്ഥിയ്ക്കും. പിന്നെ കുറേ കരയും. വല്യേട്ടന്റെ ഭാര്യ പറയും "ഞാൻ കൂടെ നിൽക്കാം ഉണ്ണീ കൂട്ടിന്" "വേണ്ട" എന്ന് ഞാൻ എന്നും വാശി പിടിച്ചു. എന്റെ കരച്ചിൽ അതാരും കാണാതിരിക്കാൻ... എന്റെ പ്രാർത്ഥനയിൽ അലോസരമുണ്ടാകാതിരിക്കുവാൻ..


ഇടയ്ക്കിടെ അമ്മയ്ക്ക് വേണ്ടി രക്തവും പ്ലെയ്റ്റ്ലെറ്റ്സും പ്ലാസ്മയും ഒക്കെ വാങ്ങി കൊണ്ടു കൊടുക്കുന്നുണ്ടായിരുന്നു. ഒരുദിവസം പുതിയ രക്തം വേണം എന്ന് ഡോക്ടർ ആവശ്യപ്പെട്ടു. A+ve. അതും എത്രയും പെട്ടന്ന്. പിന്നെ അതിനുള്ള ഓട്ടം. മൂത്ത ഏട്ടനെ വിളിച്ചു പറഞ്ഞു. അറിയാവുന്നവരെയൊക്കെ വിളിച്ചു. എന്റെ രക്തം പറ്റുമെങ്കിൽ എടുത്തോളാൻ പറഞ്ഞ് ലാബിൽ ചെന്നു. പക്ഷേ എച്ച്.ബി. കൗണ്ട് കുറവ്. കുഞ്ഞേടത്ത്യമ്മയുടെ രക്തവും പരിശോധിച്ചു. അതും എച്ച്.ബി. കൗണ്ട് കുറവ്. പലരേയും വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. കൂട്ടുകാരി ഫെയ്സ്ബുക്കിൽ ഇട്ടെങ്കിലും അതറിഞ്ഞ് ആരൊക്കെയോ വിളിച്ചു എങ്കിലും രക്തം തരാൻ ഒക്കുന്നവർ ആരും ഉണ്ടായില്ല. ഒടുവിൽ കുഞ്ഞേടത്ത്യമ്മയുടെ കൂട്ടുകാർ വന്നു. ഭാഗ്യം... അത് നടന്നു 


പുതിയ രക്തം കയറ്റിയിട്ടും മാറ്റമൊന്നും കാണുന്നില്ല. കൂടിയും കുറഞ്ഞും പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, മുതലായ ധാതുക്കൾ... ഈശ്വരാ ഇതൊക്കെ ഒന്ന് ശരിയായെങ്കിൽ എന്ന് എന്നും പ്രാർത്ഥന…


മനസിലെ ആശങ്കകൾ കൂടുകയല്ലാതെ ഒട്ടും കുറയാതെ... ചിലപ്പോൾ തോന്നും അമ്മയുടെ അവസാന വാക്കുകൾ "ഞാൻ മരിച്ചു പോകുമോ മോളേ.." എന്നായിരിക്കുമോ... പ്രാർത്ഥനകൾക്ക് അപ്പോൾ ആഴം കൂടും.. "ദൈവമേ എനിയ്ക്ക് എന്റെ അമ്മയെ..."


 അമ്മയുടെ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. കൂട്ടത്തിൽ ചെസ്റ്റ് ഇൻഫക്ഷനും മഞ്ഞപ്പിത്തത്തിന്റെ ചെറിയ ലാഞ്ജനയും. അതിന്റെ ഗൗരവസ്ഥിതി അറിയാവുന്ന ചെറിയച്ഛ അതിലെ അപകടസാധ്യത എന്നോട് പങ്ക് വെച്ചു. "വയസായ ആൾ, കൂടാതെ അവശനില. അതിന്റെ കൂട്ടത്തിൽ ചെസ്റ്റ് ഇൻഫക്ഷൻ എന്ന് പറഞ്ഞാൽ അത് അപകടകരമാണ്. നീ എന്തും നേരിടാൻ മനസിനെ സജ്ജമാക്കുക..." ഒടുവിൽ ചെറ്യച്ഛയും പറഞ്ഞു. 


ഓക്സിജൻ ട്യൂബ് ഇട്ടിട്ട് എട്ട് ദിവസം കഴിഞ്ഞു. "ചെസ്റ്റ് ഇൻഫക്ഷൻ ഉള്ളതുകൊണ്ട് ഇനിയും വായിലൂടെ റ്റ്യൂബിടാൻ പറ്റില്ല. ഞങ്ങൾ ട്രക്യോസ്റ്റമി ചെയ്യാൻ തീരുമാനിച്ചു. അത് ഒരുപക്ഷേ അമ്മയുടെ നിലയിൽ മാറ്റം വരുത്തിയേക്കാം. ആവശ്യമുള്ളിടത്ത് ഒപ്പിട്ടുകൊടുത്തേക്കൂ" ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു. ഏട്ടന്മാർ വന്നിരുന്നെങ്കിലും ഡോക്ടർമാർ എല്ലാം എന്നോടായിരുന്നു പറഞ്ഞിരുന്നത്. കൊണ്ടുചെന്നത് ഞാനായിരുന്നതുകൊണ്ട് അമ്മയെ ഏറെ ആവശ്യം എനിയ്ക്കാണെന്ന് അവർക്ക് തോന്നിയിരിക്കാം. മരുന്ന് വാങ്ങുവാനോ മറ്റോ ഞാൻ പോയിട്ടുണ്ടെങ്കിൽ ഏട്ടന്മാരോടോ ഏടത്ത്യമ്മമാരോടോ അവർ ഒന്നും പറയില്ലായിരുന്നു.


സോഡിയം കൂടുമ്പോൾ പൊട്ടാസ്യം കുറയും. വൈകിട്ടാകുമ്പൊഴേയ്ക്കും കൂടിയതൊക്കെ കുറഞ്ഞിരിക്കും.  അത് ആശങ്ക കൂട്ടും. 19 ആം തിയതി അമ്മയ്ക്ക് ട്രക്യോസ്റ്റമി ചെയ്തു. പിറ്റേന്ന് അമ്മ മയക്കത്തിൽ നിന്നും ഉണർന്നു. ഒരു നഴ്സ് എന്നോട് ഡോക്ടർ പോയതിനു ശേഷം അകത്തു കയറി കണ്ടോളാൻ പറഞ്ഞു. ഡോക്ടർ അറിയാതെ അവർ എനിയ്ക്ക് ചെയ്ത ഫേവർ ആയിരുന്നു അത്. വല്യേടത്ത്യമ്മയും ചെറിയമ്മയും അടുത്തുണ്ടായിരുന്നു. അവരെ പുറത്തുനിർത്തി ഞാൻ ഐ.സി.യു.വിൽ കയറി അമ്മയുടെ അടുത്തു ചെന്നു. ഏത് മയക്കത്തിലും അമ്മ എന്റെ സ്പർശനം തിരിച്ചറിയും എന്നൊരു വിശ്വാസം എനിയ്ക്കുണ്ടായിരുന്നു. മനസ് ധൈര്യസജ്ജമാക്കി ഞാൻ ചെന്ന് അമ്മയുടെ കൈകളിൽ തൊട്ടു. അമ്മ എന്റെ സ്പർശനം പോലും അറിഞ്ഞില്ല. എനിയ്ക്കത് അമ്മയുടെ കൈകളാണെന്ന് തോന്നിയില്ല. മരവിച്ച് മരം പോലെയായ എന്തോ ഒന്നിൽ തൊടും പോലെ. ദിവസങ്ങളോളം കൈ കെട്ടിയിട്ടിരുന്നതിനാൽ നീരുവന്ന് വീർത്ത്... അമ്മയുടെ ഊഷ്മളത ആ കൈകൾക്കില്ലായിരുന്നു. അടുത്തുണ്ടായിരുന്ന നഴ്സ് അമ്മയെ വിളിച്ചു. "അമ്മേ... അമ്മേ... ആരാ വന്നിരിക്കുന്നേന്ന് നോക്യേ... ഇതാരാന്ന് മനസിലായോ?"


അമ്മയുടെ അവസ്ഥ കണ്ട് തകർന്നു നിൽക്കുകയായിരുന്നു ഞാൻ... വായിൽ നുരയുന്ന പത. പതറി പതറി ചലിക്കുന്ന കൃഷ്ണമണികൾ. ദൃഷ്ടി എന്റെ മുഖത്തുറയ്ക്കുന്നേയില്ല. എന്നെ അമ്മയ്ക്ക് മനസിലാകുന്നില്ലേ...? 


നഴ്സ് പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു.. പതറി പതറി ചലിച്ചിരുന്ന ദൃഷ്ടി എന്റെ മുഖത്ത് ഒടുവിൽ കുറച്ചുസമയം... പക്ഷേ മനസിലായ മട്ടില്ല... ഏതാനും നിമിഷങ്ങൾക്കുള്ളിൽ പിന്നെയും ദൃഷ്ടി പതറി പതറി... "അമ്മേ..." ഞാൻ വിളിച്ചു. "അമ്മയ്ക്ക് ഒന്നും ഇല്യാട്ടോ... ഞാൻ പുറത്ത് നിൽപ്പുണ്ട്. റൂമെടുത്തിട്ടുണ്ട്. എന്നെ കുറിച്ചാലോചിച്ച് വിഷമിക്കണ്ട. ഞാൻ സുരക്ഷിതയായി പുറത്തുണ്ട്." അമ്മ ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞത് കേട്ടിരിക്കുമോ...?


ഞാൻ പിന്നെ അവിടെ നിന്നില്ല. എന്റെ കണ്ണുകൾ പെയ്യാനൊരുങ്ങി നിൽക്കുന്നു. അമ്മയുടെ മുന്നിൽ കരഞ്ഞ് അമ്മയുടെ ഉള്ളിലെ ധൈര്യം കളയരുതല്ലോ... ഐ.സി.യു.വിനു പുറത്തു വന്നതും എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. എന്നെ മനസിലാകാതെ എന്റെ അമ്മ... ദൃഷ്ടി ഉറയ്ക്കാതെ.. അർദ്ധമയക്കത്തിൽ... എനിയ്ക്കെങ്ങിനെ അത് അധികനേരം കണ്ടുനിൽക്കാനാകും. ഞാൻ പൊട്ടിക്കരഞ്ഞു... കൂടെ എന്റെ ഏടത്ത്യമ്മയും ചെറ്യമ്മയും.. "ഉണ്ണി കരയല്ലേ ഉണ്ണീ... ഞങ്ങളുടെ ധൈര്യം ഉണ്ണിയാണ്." കൂടെ കരയുന്നതിനിടയിൽ ഏടത്ത്യമ്മ പറയുന്നുണ്ടായിരുന്നു... പക്ഷേ ഞാനും മനുഷ്യനല്ലേ... ധൈര്യവതി എന്ന് എല്ലാവരും പറയുമെങ്കിലും എന്റെ മനസ് എനിയ്ക്ക് മാത്രമല്ലേ അറിയൂ...


പിറ്റേന്നും അമ്മയുടെ ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ല. പതിവുപോലെ, കാലത്ത് കൂടുന്ന പൊട്ടാസ്യവും സോഡിയവും വൈകുന്നേരമാകുമ്പോഴേയ്ക്കും പിന്നെയും കുറയും. ഐ.സി.യു.വിന്റെ ചില്ലുജാലകത്തിലൂടെ എന്നും അമ്മയെ കണ്ട് കണ്ണീരടക്കും ഞാൻ... അമ്മയെ കാണാൻ അമ്മയുടെ വേണ്ടപ്പെട്ടവർ ഇടയ്ക്കിടെ വന്നും പോയുമിരുന്നു...


അമ്മയ്ക്ക് ബോധം വന്നന്ന് അമ്മയെ കണ്ട് കുഞ്ഞേട്ടനും കുടുംബവും ബാംഗ്ലൂർക്ക് തിരിച്ചു പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വല്യേട്ടനും കുടുംബവും പോയി. കുട്ടികൾക്ക് സ്കൂൾ തുറന്നു. അമ്മയുടെ കാര്യം നോക്കാൻ ഞാനുണ്ട്. എനിയ്ക്കാണെങ്കിൽ കുടുംബവും കുട്ടികളും ഒന്നുമില്ല. അതവർക്ക് ഉപകാരമായി. അവർക്ക് അവരുടെ കുടുംബമുണ്ടല്ലോ...


പിന്നെ എന്നും ഐ.സി.യു.വിന്റെ ചില്ല് ജാലകത്തിലൂടെ അമ്മയെ കാണുവാൻ സന്ദർശനസമയങ്ങളിൽ ഞാൻ മാത്രം. ഐ.സി.യു.വിൽ മിക്കപ്പോഴും അമ്മ മാത്രം. അമ്മയ്ക്ക് മുൻപ് വന്നവരും പിന്നീട് വന്നവരും ഒക്കെ രോഗം ഭേദമായി പോയി... അമ്മ മാത്രം പോകാതെ... പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാതെ... എന്റെ വിങ്ങിപ്പൊട്ടുന്ന നില്പ് കണ്ടിട്ടായിരിക്കണം സന്ദർശനസമയങ്ങളിൽ എനിയ്ക്ക് കൂട്ടുനില്ക്കുവാൻ സെക്യൂരിറ്റി ചേച്ചിയോ ചേട്ടന്മാരോ എന്റെ പിന്നിൽ വന്ന് നില്ക്കും. 


എന്റെ പിന്നിൽ നിന്നുകൊണ്ട് അവർ അമ്മയോട് ആംഗ്യത്തോടെ ഉറക്കെ വിളിച്ചുപറയും “പേടിക്കണ്ടാട്ടോ... വിഷമിക്കണ്ടാട്ടോ... ഇവൾക്ക് ഞങ്ങളുണ്ട് ഇവിടെ കൂട്ടിന്‌ അവർ വിളിച്ചു പറയുന്നതൊന്നും ചില്ലുജാലകം കടന്ന് അമ്മയുടെ കാതുകളിൽ എത്തുകയില്ലായിരുന്നെങ്കിലും അമ്മയുടെ അടുത്ത് നിന്നിരുന്ന നഴ്സുമാർ അതെല്ലാം തർജ്ജമ ചെയ്ത് കൊടുക്കും അമ്മയ്ക്ക്...  സ്വന്തമല്ലെങ്കിലും.., ആദ്യമായിട്ടാണ്‌ കാണുന്നതെങ്കിലും... എന്റെ സ്വന്തക്കാരായ... ആരൊക്കെയോ ആയ കുറേ പേർ...


അമ്മ പക്ഷേ പിന്നെ പിന്നെ ഞാൻ ചെന്നാൽ നോക്കാതെയായി... ഞാൻ കാണാൻ ചെല്ലുമ്പോൾ മറുവശത്തേയ്ക്ക് തല തിരിച്ച് കിടക്കും. അത് എന്നെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു... എന്തുകൊണ്ടാണ്‌ അമ്മയിങ്ങനെ... അമ്മയ്ക്ക് എന്നെ ഇത്ര വേണ്ടേ..? സങ്കടം പിന്നെയും മനസിൽ... എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് വന്നപ്പോൾ അതിന്റെ കാരണം അമ്മ പറഞ്ഞപ്പോൾ സങ്കടം തോന്നി. മനസുകൊണ്ട് മരിക്കാൻ തയ്യാറെടുത്തിരുന്നു അമ്മ. മരിയ്ക്കുകയേയുള്ളൂ എന്ന് ആളുറപ്പിച്ചിരുന്നു... ചില്ലുജാലകത്തിലൂടെ കാണുന്ന എന്റെ ഒറ്റപ്പെട്ട രൂപം... അത് അമ്മയുടെ മനസിൽ ഇന്നും നീറ്റലാണ്‌. അതുകൊണ്ടുതന്നെ, അമ്മ എന്നെ വെറുക്കാനാണ്‌ ആദ്യം തുടങ്ങിയത്. അതിന്റെയായിരുന്നു ആ മുഖം തിരിക്കൽ... അത് പക്ഷേ ഞാനറിയുന്നില്ലല്ലൊ...


പണത്തിനായി എന്റെ ആഭരണങ്ങൾ പണയം വെച്ചു. എന്നിട്ടും മതിയാകാതെയായപ്പോൾ ഏട്ടന്റെ ശേഖരം പണയം വെച്ചുതുടങ്ങി.  ദിവസവും മരുന്നും ടെസ്റ്റുകളും മറ്റുമൊക്കെയായി 20000 - 30000 രൂപ വേണമായിരുന്നു. കൂട്ടത്തിൽ ഐ.സി.യു. വാടകയും ഞാൻ താമസിക്കുന്ന മുറി വാടകയും. ഇടയ്ക്കിടെ വാടകയിനത്തിൽ ബിൽ കയ്യിൽ കിട്ടും. 5000 മുതൽ 9000 വരെ ആകുമായിരുന്നു അത്. നല്ലൊരു തുക വല്യെളേമ്മയുടെ മകൻ അക്കൌണ്ടിൽ ഇട്ടു തന്നു. പിന്നെയും പണത്തിന്റെ ആവശ്യകത. ഏറ്റവും വേണ്ടപ്പെട്ടവരുടെ അടുത്ത് നിന്നും കടം വാങ്ങി. വല്യേട്ടനും എങ്ങനെയൊക്കെയോ പണം സ്വരൂപിച്ച് അയച്ചു തന്നു.


ഒരു ദിവസം വല്യേട്ടൻ വിളിച്ചു പറഞ്ഞു “എന്താണിത്? ഇത്ര വിലയുള്ള മരുന്നൊന്നും വേണ്ടാ എന്ന് പറയൂ.. പൈസയുണ്ടാക്കാൻ പറ്റണ്ടെ? എങ്ങനെയുണ്ടാക്കാനാ?” 


ഞാനെന്താ ഡോക്ടറോട് പറയേണ്ടത്? അമ്മയ്ക്ക് മരുന്നൊന്നും കൊടുക്കണ്ട. മരിച്ചോട്ടെ എന്നോ?” മനസിൽ നുരഞ്ഞു പൊന്തിയ അതികഠിനമായ വേദനയോടെ ഞാൻ ചോദിച്ചു. പിന്നെ വല്യേട്ടനും ഒന്നും പറഞ്ഞില്ല. ആളെയും കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചൊരു സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുമില്ല. കൂട്ടത്തിൽ കുടുംബത്തിന്റെ ചിലവും കുട്ടികളുടെ പഠനച്ചിലവും... പെട്ടന്ന് ഇങ്ങനെ ചിലവുകൾ വന്നപ്പോൾ ആളും പകച്ചു പോയി. പണം എന്നും എപ്പോഴും ഒരു വലിയ വസ്തുത തന്നെ. ഡോക്ടർമാരെയും കുറ്റം പറയാനൊക്കില്ല. ആ ഹോസ്പിറ്റലിൽ ഇത്തരം വൈറസുമായി വരുന്ന ആദ്യത്തെ രോഗിയായിരുന്നു അമ്മ!! ഫാർമസിയിൽ ആദ്യമായിട്ടാണ്‌ അത്തരം മരുന്നുകൾ എത്തുന്നതെന്ന് പിന്നീട് അവരും പറഞ്ഞു. ഡോക്ടർമാർക്ക് ഏത് വിധേനയും രോഗിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എനിയ്ക്കാണെങ്കിൽ എങ്ങനെയും എന്റെ അമ്മയെ തിരിച്ചുകിട്ടുക എന്നതും. പണം എന്നത് എങ്ങനെയും ഉണ്ടാക്കേണ്ട കാര്യമായിരുന്നു.


എന്റെ വീട്ടുടമസ്ഥനും ടീമംഗങ്ങളും വളരെയധികം എന്നെ പിന്തുണച്ചു. വീട്ടുടമസ്ഥൻ  വാടക പിന്നെ തന്നാൽ മതി ഇപ്പോൾ അമ്മയുടെ കാര്യം നടക്കട്ടെ എന്നു പറഞ്ഞാശ്വസിപ്പിച്ചു. ടീമംഗങ്ങളും അതുപോലെ തന്നെ അവർ ചെയ്ത പ്രോജക്റ്റുകളുടെ പ്രതിഫലം താല്ക്കാലികമായി വേണ്ട എന്നു പറഞ്ഞു. അവരെല്ലാം അവർക്ക് എന്റടുത്തുനിന്നും ലഭിക്കേണ്ട തുക എനിയ്ക്ക് കടമായി തന്ന് എന്നെ സഹായിക്കുകയായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ മനസിലാകുന്നു. ഒരു ലക്ഷത്തോളം രൂപ അവർ അങ്ങനെ സഹായിച്ചു. പിന്നീട് ഞാനതെല്ലാം കൊടുത്തുവീട്ടിയെങ്കിലും അന്നത് വളരെ വലിയ സഹായമായിരുന്നു.


ടീമംഗങ്ങളെ ഒരാളെപ്പോലും ഞാനിന്നുവരെ കണ്ടിട്ടില്ല, എങ്കിലും വെറും ഫോൺ വിളികളിലൂടെ മാത്രം അറിയുന്ന എന്നിൽ അവർ അർപ്പിച്ച വിശ്വാസം എത്ര വലുതായിരുന്നു... സാമ്പത്തിക കാര്യത്തിൽ ഞാനാരെയും ചതിക്കില്ല എന്നൊരു വിശ്വാസം അവർക്കെപ്പോഴോ എന്നിൽ ഉരുത്തിരിഞ്ഞിരുന്നു... അവരിൽ കന്നഡിഗരും തെലുങ്കരും തമിഴരും ഉണ്ട്. കൂട്ടുകാരെന്ന് പറഞ്ഞ് നടന്ന ചിലർ പോലും അത്തരം വിശ്വാസം എന്നിൽ അർപ്പിച്ചില്ല!!

                            (തുടരും...)
 

2015, ജൂലൈ 18, ശനിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ

(എന്റെ അമ്മയുടെ പുനർജന്മത്തിന്റെ കഥയാണിത്. എന്റെ മകളായി തന്റെ രണ്ടാംജന്മത്തിലൂടെ വളർന്ന് വീണ്ടും എന്റെ അമ്മയിലേയ്ക്ക് 
എത്തിച്ചേർന്ന കഥ. കുറച്ച് ആധികളുടെയും പിന്നെ കുറേ ആശങ്കകളുടെയും അതിലേറെ 
സങ്കടങ്ങളുടെയും അതിനെയെല്ലാം മറികടന്ന എന്റെ സന്തോഷത്തിന്റെയും കഥ)





ഒന്നരകൊല്ലം  മുൻപ് രണ്ടുമൂന്നു ദിവസമായി അമ്മയെ ഫോൺ വിളിച്ചാലും സംസാരിയ്ക്കുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല അമ്മയ്ക്ക്സാധാരണ എന്റെ ഫോൺ വിളികൾക്ക് ഒരുമണിക്കൂറിലധികമെങ്കിലും സംസാരിയ്ക്കുമായിരുന്നു
അന്നൊരു ശനിയാഴ്ച ഞാൻ ഫോൺ വിളിച്ചപ്പോൾ ‘പിന്നെ വിളിയ്ക്കൂ’ എന്ന് പറഞ്ഞ് അമ്മ ഫോൺ വെച്ചുഅമ്മയ്ക്ക് എന്നോട് സംസാരിയ്ക്കുവാൻ ഇത്രയും സമയമില്ലേ എന്ന് മനസിൽ എന്തോ ഒരു സങ്കടം തോന്നിപിറ്റേന്ന് വിളിച്ചപ്പോൾ 'എനിയ്ക്ക് വയ്യപിന്നെ വിളിയ്ക്കൂഎന്ന് വീണ്ടും അമ്മഎന്താണിത് എന്ന് സംശയം മനസിൽ ബാക്കിയായിപിറ്റേന്ന് തിങ്കളാഴ്ച വിളിച്ചപ്പോഴും 'എനിയ്ക്ക് വയ്യകിടക്കട്ടെഎന്ന്അന്നേരം എനിയ്ക്കെന്തോ പന്തികേട് തോന്നി
രണ്ടാഴ്ച മുൻപ് അമ്മയെ കണ്ട് തിരിച്ചു വന്നപ്പോൾ ഇനി അടുത്തേയ്ക്കൊന്നും നാട്ടിലേയ്ക്കില്ല എന്ന് തീരുമാനിച്ചിരുന്നുഎന്നാൽ രണ്ട് മൂന്നു ദിവസമായി നാട്ടിലേയ്ക്ക് പോകണം എന്നൊരു ത്വര മനസിൽ ഉയർന്ന് വന്നിരുന്നത് വെറും തോന്നലാണത് എന്ന് അതിനെ അടിച്ചമർത്തിപക്ഷേ അമ്മയുടെ ഒരേ വാക്കുകൾ മനസിൽ ആശങ്കയുണർത്തിനാട്ടിൽ വളരെ അടുപ്പമുള്ള സഹോദരതുല്യനായ ഒരു പയ്യനെ വിളിച്ചു 'ഒന്നവിടെ പോയി അന്വേഷിക്കടാഎന്ന് ചട്ടം കെട്ടിഅവൻ അന്നേരം ഓഫീസിലായിരുന്നതിനാൽ വീടിന്റെ തൊട്ടടുത്ത് താമസിയ്ക്കുന്ന അവന്റെ ആന്റിയെ ഏല്പിച്ചു
ആന്റി വീട്ടിൽ ചെന്നന്വേഷിച്ച് 'കുഴപ്പമൊന്നുമില്ലടീ അമ്മയ്ക്കൊരു ശർദ്ദിരണ്ട് ദിവസമായിഅതിന്റെയാണെന്ന് തോന്നുന്നു വയറ്റിൽ വേദനയുണ്ട്ഡോക്ടറെ കാണിച്ചു മരുന്ന് കഴിയ്ക്കുന്നുണ്ട്നീ വിഷമിയ്ക്കണ്ടാ എന്ന് പറയാൻ പറഞ്ഞു അമ്മഎന്നറിയിച്ചുപക്ഷേ വൈകിട്ട് വീണ്ടും അമ്മയെ ഫോൺ വിളിച്ചപ്പോൾ അസുഖം മാറി എന്ന് തോന്നിയില്ലമാത്രമല്ല കൂടുതൽ ക്ഷീണിതയായതുപോലെപിന്നെ ഒട്ടും അമാന്തിയ്ക്കാതെ വൈകിട്ട് നാട്ടിലേയ്ക്കുള്ള ട്രെയിൻ കയറി
ഒക്ടോബർ ഒന്നിന് അതിരാവിലെ വീട്ടിൽ കയറി ചെന്നപ്പോൾ വാതിൽ കുറ്റിയിട്ടിട്ടില്ലക്ഷീണിച്ച സ്വരത്തിൽ അമ്മയത് വിളിച്ചു പറയുന്നുണ്ട്വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ കാണുന്നത്ഊണുമുറിയിലെ കട്ടിലിൽ ഏകദേശം അർദ്ധബോധാവസ്ഥയിൽ എന്നതുപോലെ അമ്മ കിടക്കുന്നുഒരു കണ്ണ് പാതി തുറന്നിരിക്കുന്നുഒരുകണ്ണ് പൂർണ്ണമായും അടഞ്ഞിരിക്കുന്നുചുണ്ട് ഒരുവശത്തേയ്ക്ക് കോടിയിരിക്കുന്നു
വൃത്തി ഒരു മുദ്രാവാക്യം എന്നതു പോലെ കൊണ്ടുനടക്കുന്ന ആളാണ് അമ്മവൃത്തിഹീനമായി ഒന്നും കാണില്ല അമ്മയുള്ളിടത്ത്പക്ഷേ അന്ന് ഞാൻ കയറി ചെല്ലുമ്പോൾ ഊണുമേശയിൽ രണ്ട്മൂന്നു ദിവസങ്ങളോളം പഴക്കം വന്ന കഞ്ഞിയും ചോറുമെല്ലാം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിയ്ക്കുന്നുഎത്രമാത്രം അവശയായിട്ടാണ് അമ്മയങ്ങിനെ കിടക്കുന്നത് എന്ന തിരിച്ചറിവ് ഞെട്ടലുളവാക്കിഉടൻ തന്നെ എല്ലാം വൃത്തിയാക്കി അമ്മയ്ക്ക് ചൂടോടെ കുറച്ച് കഞ്ഞി അരച്ചു കൊടുത്തുകഴിയ്ക്കുന്നതെല്ലാം ശർദ്ദിയ്ക്കുന്നതിനാൽ ദഹനം എളുപ്പമാകുന്നതിനായിരുന്നു അത്
ഉച്ചയോടെ അമ്മയുടെ അനുജത്തി വന്നുരണ്ട് ദിവസം മുൻപ് തുടങ്ങിയ അസുഖം അന്യനാട്ടിൽ കഴിയുന്ന ഞങ്ങൾ മക്കളെ വിളിച്ചറിയിച്ച് വിഷമിപ്പിക്കണ്ട എന്ന് പറഞ്ഞതുകൊണ്ട് അവരെല്ലാം അത് ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കുകയായിരുന്നത്രെ!! (എല്ലാ അമ്മമാരുടെയും ചിന്ത എപ്പോഴും ഇങ്ങിനെ തന്നെ)  ദഹനത്തിന്റെ വല്ല പ്രശ്നവുമാണോ എന്ന് കരുതി ഞങ്ങൾ ചില നാട്ടു മരുന്നുകളും ചെയ്തുകൂട്ടത്തിൽ തലേന്ന് ഡോക്ടർ കൊടുത്ത മരുന്നുകളുംഎന്നിട്ടും കുറവൊന്നും കാണുന്നില്ലമാത്രമല്ല അമ്മയുടെ വയർ വീർത്തു വീർത്തു വരുന്നു
വൈകിട്ടായപ്പോഴേയ്ക്കും ഇളയമ്മ പോയിഅമ്മയുടെ വീർത്തുവരുന്ന വയർ കാണുന്തോറും ഉള്ളിൽ ഭയം നുരഞ്ഞുപൊന്തിക്കൊണ്ടേയിരുന്നു. പക്ഷേ അത് അമ്മയുടെ മുന്നിൽ പ്രകടിപ്പിച്ചില്ല. പിറ്റേന്നായപ്പോഴേയ്ക്കും അമ്മയ്ക്ക് കൂടുതൽ ക്ഷീണം. വയർ കൂടുതൽ വീർത്തുവന്നിരിക്കുന്നു. ഉച്ചയായപ്പോഴേയ്ക്കും അമ്മ തന്നെ പറഞ്ഞു 'നമുക്ക് അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം' എന്ന്. സാധാരണ ഒരുവിധം അസുഖങ്ങൾക്കെല്ലാം നല്ല ചികിൽസ ലഭിയ്ക്കുന്ന ചെറിയ ആശുപത്രിയാണത്.



അങ്ങോട്ട് അമ്മയെ കൊണ്ടുപോയി. അവിടെയുള്ള നഴ്സുമാർ അമ്മയ്ക്ക് ശർദ്ദി നിൽക്കുവാനുള്ള ഇഞ്ജക്ഷൻ കൊടുത്തു. അതോടെ അമ്മയ്ക്ക് ഒരു സമാധാനം കിട്ടിയതുപോലെ. അവർ തന്നെ പറഞ്ഞതുപ്രകാരം സർജൻ വരുന്നത് കാത്തിരുന്നു. അദ്ദേഹം ഡോ.രാജീവ് മേനോൻ കരാഞ്ചിറ ഹോസ്പിറ്റലിലെ വിസിറ്റിംഗ് സർജനാണ്. അദ്ദേഹം വന്നതിനുശേഷം എക്സ് - റേ എടുത്തു. വയറ്റിലെന്തോ ബ്ലോക്ക് ഉണ്ട് എന്ന് മനസിലായതിനാൽ 48 മണിക്കൂർ നിരീക്ഷിച്ചതിനുശേഷം ബ്ലോക്ക് ഉണ്ടെങ്കിൽ ഒരുപക്ഷേ സർജറി വേണ്ടി വന്നേക്കാമെന്നതിനാൽ അദ്ദേഹം സ്ഥിരമായി പ്രാക്റ്റീസ് ചെയ്യുന്നതും കൂടുതൽ സൗകര്യങ്ങൾ ഉള്ളതുമായ ഇരിഞ്ഞാലക്കുട കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതിനായി അദ്ദേഹം ഒരു എഴുത്ത് നൽകി. 



കരാഞ്ചിറയിൽ നിന്നും കോ-ഓപറേറ്റീവ് ഹോസ്പിറ്റലിൽ ചെന്നയുടൻ തന്നെ അമ്മയെ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തു. മൂക്കിലൂടെ റ്റ്യൂബ് ഇട്ട് വയറ്റിൽ കെട്ടിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേയ്ക്ക് എടുത്തു തുടങ്ങി. 48 മണിക്കൂറിനു ശേഷത്തെ നിരീക്ഷണത്തിനുശേഷം സ്കാൻ ചെയ്ത് നോക്കിയപ്പോൾ വയറ്റിൽ ബ്ലോക്ക് ഉണ്ടെന്ന് മനസിലാവുകയും തുടർന്ന് അമ്മയെ സർജറിയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റുകയും ചെയ്തു.



അതിനിടയിൽ കഴിഞ്ഞ രണ്ടുദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ അവിടത്തെ തന്നെ കന്റീനിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ശർദ്ധിയും തലചുറ്റലുമായി ഞാൻ അവശനിലയിലായിരുന്നു. ഓപ്പറേഷന്റെ  അന്ന് വല്യേട്ടൻ വന്നു എങ്കിലും ഞാൻ അവശനില തുടരുകയായിരുന്നു. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ ഏട്ടനെ ഇരുത്തി ഞാൻ മുറിയിൽ പോയി കിടന്നുറങ്ങി. 



12 മണിയോടെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റിയ അമ്മയെ പുറത്തുകൊണ്ടു വരുന്നത് നാലുമണിയോടെയായിരുന്നു. അമ്മയുടെ വയറ്റിൽ നിന്നും കുടലിന്റെ അറ്റത്തായി ചെറിയ ഒരു മുഴയോടെ ഒന്നരയടി (34 ഇഞ്ച്) നീളത്തിൽ ഓപ്പറേറ്റ് ചെയ്ത് നീക്കിയ ഭാഗം ഡോക്ടർ ഏട്ടനെ വിളിച്ചു കാണിച്ചു കൊടുത്തു. ഉറക്കത്തിലായിരുന്ന എന്നെ ഏട്ടൻ വിളിച്ചുണർത്തി ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തുകൊണ്ടുവന്ന അർദ്ധ മയക്കത്തിലുള്ള അമ്മയെ  കാണിച്ചു തന്നു. ഞാൻ ഒരു സ്ത്രീയായതുകൊണ്ടോ എന്തോ മുറിച്ചു നീക്കിയ കുടൽ ഭാഗം എന്നെ കാണിച്ചില്ല. ഇനി ഏഴുദിവസം ഐ.സി.യു.വിൽ കിടക്കണമെന്നും പിന്നീട് മുറിയിലേയ്ക്ക് മാറ്റുമെന്നും എന്നെ ഡോക്ടർ അറിയിച്ചു. പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയായതുകൊണ്ട് ഏട്ടൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂരിലേയ്ക്ക് പോയി. എന്റെ അസുഖങ്ങളും മാറി. ഇനി അമ്മയെ റൂമിലേയ്ക്ക് മാറ്റുന്നതിനുള്ള കാത്തിരുപ്പ്. 



ഒക്റ്റോബർ നാലിനായിരുന്നു അമ്മയുടെ സർജറി. എട്ടാം തിയതി അമ്മയ്ക്ക് ആൽബുമിൻ പ്രോട്ടീൻ ആവശ്യമാണ് എന്നറിയിച്ചു. തൃശ്ശൂർ ഐ.എം.എ.യിൽ നിന്നും അത് എത്തിച്ചുകൊടുത്തു. ഒൻപതാം തിയതി ഐ.സി.യു.വിൽ നിന്നും അമ്മയുടെ മാറ്റിയ വസ്ത്രം കിട്ടിയത് കഴുകിയപ്പോൾ അതിൽ എന്തോ വഴുവഴുപ്പ് എനിയ്ക്ക് അനുഭവപ്പെട്ടു. മുറിവിൽ പുരട്ടിയ മരുന്നിന്റെയോ ഓയിന്റ്മെന്റിന്റെയോ ആകാം അത് എന്ന് ഞാൻ കരുതി. കഴുകിയ വസ്ത്രം ഉണക്കാനായി മുറിയിൽ തന്നെ വിരിച്ചിട്ടതിനുശേഷം മുറിയടച്ച് പുറത്ത് പോയി തിരിച്ചു വന്നപ്പോൾ മുറിയാകെ മീൻ ചീഞ്ഞതുപോലെയൊരു നാറ്റം അനുഭവപ്പെട്ടു. അപ്പോഴും അപകടം എനിയ്ക്ക് മനസിലായില്ല. പിറ്റേന്ന് ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു "അമ്മയുടെ സർജറിയുടെ മുറിവിൽ കുറേശ്ശെ ഇൻഫെക്ഷൻ ഉണ്ട്. വയസായതുകൊണ്ടും പ്രമേഹമുള്ളതുകൊണ്ടും (അമ്മയ്ക്ക് ഈ അസുഖം വരുന്നതു വരെയും പ്രമേഹം ഇല്ലായിരുന്നു. നാലുദിവസത്തെ വയറ്റിലെ ബ്ലോക്ക് മൂലമാകാം അമ്മയ്ക്ക് പ്രമേഹത്തിന്റെ കൗണ്ട് വളരെയധികമുണ്ടായിരുന്നു) മുറിവുണങ്ങാൻ ചെറിയ പ്രശ്നമുണ്ട്. ഞങ്ങൾ ചെയ്യാവുന്നതെല്ലാം ഇവിടെ ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലൊന്നും മറ്റെവിടെയും ചെയ്യുകയില്ല. പേടിയ്ക്കാനൊന്നുമില്ല". ഡോക്ടറിൽ വിശ്വാസമർപ്പിച്ച് ഞാൻ മുറിയിലേയ്ക്ക് പോന്നു. അവർക്കുള്ള അറിവ് നമുക്കില്ലാലോ. ഇവിടെ ചെയ്യുന്നതിനേക്കാൾ കൂടുതലായി മറ്റെവിടെയും ചെയ്യാനില്ല എന്നത് ഡോക്ടറുടെ ഉറപ്പായി ഞാൻ കരുതി. 



10-ആം തിയതി ഡോക്ടർ വിളിച്ച് പറഞ്ഞു "ഞാൻ ലീവിൽ പോകുകയാണ്. എന്റെ അസിസ്റ്റന്റ് ഡോ.നഥാനിയേൽ അമ്മയുടെ കാര്യങ്ങൾ നോക്കിക്കോളും. അപ്പോഴും അപകടം മണത്തില്ല. ഡോക്ടറിലുള്ള വിശ്വാസം അത്രമാത്രമായിരുന്നു. അമ്മയുടെ വസ്ത്രം മാറ്റിയയുടൻ തരാതെ ഐ.സി.യു.വിലെ നഴ്സുമാർ അത് ഡെറ്റോളിൽ മുക്കിയാണ് നൽകിയിരുന്നത്  എങ്കിലും അമ്മയുടെ വസ്ത്രത്തിൽ കൂടിക്കൂടി വരുന്ന വഴുവഴുപ്പ് എന്നിൽ അസ്വസ്ഥതയുളവാക്കി. 
11-ന് ഡോ.നഥാനിയേൽ വിളിച്ച് പറഞ്ഞു "അമ്മയുടെ മുറിവുണങ്ങാൻ ബുദ്ധിമുട്ട് കാണുന്നു. ആൽബുമിൻ പ്രോട്ടീൻ കുറവാണ് അമ്മയുടെ ശരീരത്തിൽ. അത് വാങ്ങിക്കൊണ്ടു വരണം. ടൗണിൽ കിട്ടും." ഞാൻ ഉടൻ തന്നെ ടൗണിലുള്ള വല്യമ്മയുടെ മകനെ വിളിച്ച് ആൽബുമിൻ പ്രോട്ടീൻ വാങ്ങിപ്പിച്ചു. ഐ.എം.എ. യിൽ നിന്നാണ് അത് ലഭിക്കുക. ചേട്ടൻ അത് വാങ്ങിക്കൊണ്ടു തന്നു.



12 - ആം തിയതി ഡോ.നഥാനിയേൽ എന്നെ വിളിച്ചു പറഞ്ഞു, "അമ്മയുടെ പ്രായവും പിന്നെ പ്രമേഹവും കാരണം അമ്മയുടെ മുറിവ് ഉണങ്ങുവാൻ കാലതാമസമെടുക്കുന്നുണ്ട്.  മാത്രമല്ല, ഇപ്പോൾ തന്നെ നിങ്ങൾക്ക് ആൽബുമിൻ പ്രോട്ടീൻ എത്തിയ്ക്കുവാൻ ടൗൺ വരെ പോകേണ്ടി വന്നു. അത്തരം കാര്യങ്ങൾ എളുപ്പമാക്കുവാൻ ടൗണിലാണ് സൗകര്യം. പിന്നെ പ്രധാന ഡോക്ടർ അവധിയിലാണ്. അടുത്ത തിങ്കളാഴ്ചയെ അദ്ദേഹം വരൂ. അതുകൊണ്ട് അമ്മയെ ടൗണിലുള്ള മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റുന്നത് നല്ലതായിരിക്കും. അതിനാൽ ഞാൻ വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റലിലേയ്ക്ക് റഫ്റൻസ് തരാം. അമ്മയെ എത്രയും പെട്ടന്ന്  അങ്ങോട്ടു കൊണ്ടു പോയ്ക്കോളൂ.."
ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായോ... എങ്കിലും മനസിൽ അത്രവലിയ അപകടസൈറൺ മുഴങ്ങിയില്ല. എന്നാലും എന്തോ ഒരു... ആരും കൂടെയില്ല. ഒറ്റയ്ക്കാണ്. എന്തോ മനസിൽ സങ്കടം തിക്കിമുട്ടിവരുന്നു, നിസ്സഹായതയും. അമ്മയെ ഏത് വിധേനയും ഉടൻ ഇപ്പറഞ്ഞ ഹോസ്പിറ്റലിലേയ്ക്ക് മാറ്റണം. അതുമാത്രമാണ് ചിന്ത. സാമ്പത്തികം ഞെരുക്കത്തിലാണ്.



എങ്കിലും അത് പ്രശ്നമല്ല. ശരിയാക്കാം എന്നൊരു ധൈര്യം ഉണ്ട്. ഏട്ടനേയും ഏടത്ത്യമ്മയേയും വിളിച്ചു പറഞ്ഞു. ഏട്ടനെ വിളിച്ചപ്പോൾ ഏട്ടൻ തളർന്നു. ഏടത്ത്യമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. അവരോട് സംസാരിച്ചപ്പോൾ എന്റെ മനസിലെ സങ്കടം അണപൊട്ടി. "ഏത് വിധേനയും എനിയ്ക്ക് എന്റെ അമ്മയെ രക്ഷിയ്ക്കണം. അതുകൊണ്ട് ഞാൻ അമ്മയെ കൊണ്ടുപോകുകയാണ്." എന്ന് കരഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പറഞ്ഞത്. മനസിന്റെ തളർച്ച കൂടുകയാണ്. ആരെങ്കിലും ഒരാൾ അരികിൽ ഉണ്ടായിരുന്നെങ്കിൽ. വെറുതെ ഒരു സ്പർശനം മതി ഞാൻ തളർച്ചയിൽ നിന്നും ഉണരാൻ. പക്ഷേ... 



വീടിന്നടുത്തുള്ള സഹോദരതുല്യനായ മുത്തുവിനെ വിളിച്ചു കുറച്ച് പണവുമായി വരാൻ പറഞ്ഞു. അവൻ എത്തിയപ്പോഴേയ്ക്കും ഹോസ്പിറ്റലിലെ പണമിടപാടുകളെല്ലാം തീർത്ത് എവിടെയും ഇരിപ്പുറയ്ക്കാതെ പരതി പരതി നടക്കുകയാണ് ഞാൻ. മുത്തുവിനെ കണ്ടപ്പോൾ ഞാൻ ഓടിചെന്ന് അവന്റെ കൈത്തണ്ടയിലൊന്നു തൊട്ടു. ഊർന്നുപോയ ഊർജ്ജം എവിടെനിന്നൊക്കെയോ എന്നിലേയ്ക്ക് തിരിച്ചൊഴുകുന്നത് ഞാനറിഞ്ഞു. കാരണം, എനിയ്ക്ക് തളരാനാവുകയില്ല. ഞാൻ തളർന്നാൽ എന്റെ ധൈര്യത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ വീട്ടുകാർ തളരും. എന്റെ അമ്മ തളരും. അതുകൊണ്ട് ഞാൻ തളരുവാൻ പാടില്ല. വീണ്ടും ഊർജ്ജസ്വലയായി ഞാൻ നിന്നു. 



അമ്മയെ ട്രോളിയിൽ കിടത്തി ആംബുലൻസിലേയ്ക്ക് കയറ്റുവാനായി കൊണ്ടുവന്നു. നടന്ന് ഹോസ്പിറ്റലിലേയ്ക്ക് കയറിയ അമ്മയാണ് തീരെ അവശയായി ട്രോളിയിൽ ആംബുലൻസിലേയ്ക്ക് കയറുന്നത്. തികട്ടിവന്ന സങ്കടം ഞാൻ അമർത്തി. കടുത്ത വേദനയാൽ കരയുന്ന അമ്മയുടെ മുന്നിൽ ഞാനും കരഞ്ഞാൽ അമ്മയുടെ ധൈര്യം പോകും. അമ്മയ്ക്ക് കാരണം മനസിലായിട്ടില്ല എന്തിനാണ് ഹോസ്പിറ്റൽ മാറ്റുന്നത് എന്ന്. ഡോക്ടർ അവധിയിലായതിനാൽ, ആൽബുമിൻ പ്രോട്ടീനൊക്കെ വാങ്ങുവാനുള്ള എളുപ്പത്തിന് അമ്മയെ ടൗണിലേയ്ക്ക് മാറ്റുന്നു എന്നാണ് അമ്മയോട് ഞാൻ പറഞ്ഞത്. എന്നിട്ടും ആംബുലൻസിലേയ്ക്ക് കയറ്റുമ്പോൾ ട്രോളിയിൽ കിടന്ന് അമ്മ എന്നോട് ചോദിച്ചു, "അമ്മ മരിച്ചു പോകുമോ മോളേ...?" തിരയിളകി വന്ന സങ്കടക്കടൽ അടക്കി ഞാൻ അമ്മയോട് ദ്വേഷ്യപ്പെട്ടു, "ചുമ്മാ വേണ്ടാത്ത കുരുത്തക്കേടൊന്നും പറയാതെ മിണ്ടാതെ കിടക്കൂ". അതുപറഞ്ഞ് ഞാൻ മുഖം തിരിച്ചു നിറഞ്ഞു വരുന്ന കണ്ണുകൾ അമ്മ കാണാതെ തുടച്ചു.


മുത്തു അവന്റെ കാറിൽ ആംബുലൻസിനെ അനുഗമിയ്ക്കുന്നു എന്ന അറിവ് അമ്മയ്ക്ക് ഞാൻ ഒറ്റയ്ക്കല്ല എന്ന ആശ്വാസം  നൽകി. ആംബുലൻസിൽ അമ്മ എന്റെ മടിയിൽ തലവെച്ചു കിടന്നു. ഇത് അമ്മ അവസാനമായിട്ടായിരിക്കുമോ എന്റെ മടിയിൽ തലവെച്ചുകിടക്കുന്നത് എന്ന ഒരു ചിന്ത മിന്നൽ പോലെ മനസിലൂടെ കടന്നുപോയി. അതിവേഗം പായുന്ന ആംബുലൻസിലിരുന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. (മുൻപൊക്കെ ആംബുലൻസിന്റെ വിളിയൊച്ച കേൾക്കുമ്പോൾ അതിൽ അത്യാസന്നരായി കിടക്കുന്ന വ്യക്തി രക്ഷപ്പെടണേ എന്ന് കൂടെയുള്ള ആളുടെ മാനസികാവസ്ഥയെക്കുറിച്ച് അത്രയൊന്നും അറിയാതെത്തന്നെ ഞാൻ വെറുതെ പ്രാർത്ഥിയ്ക്കുമായിരുന്നു. ആംബുലൻസിൽ അത്തരമൊരു സാഹചര്യത്തിൽ ഇരിയ്ക്കേണ്ടി വന്നപ്പോൾ പിന്നീടുള്ള അത്തരം പ്രാർത്ഥനകൾക്ക് കൂടുതൽ ആത്മാർത്ഥതയുണ്ടായിത്തീർന്നു.)

                              (തുടരും...)