പേജുകള്‍‌

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

പെണ്ണുകാണൽ...

 'നാളെ നിന്നെ പെണ്ണുകാണാൻ ആള് വരുന്നുണ്ട്' എന്ന് അമ്മ പറഞ്ഞപ്പോൾ ഒന്ന് ഒരുങ്ങിയിരുന്നേക്കാം എന്ന് കരുതി. പതിവു പോലെ 'എനിയ്ക്ക് ചെക്കനെ ഇഷ്ടമായില്ല' എന്ന് പറയുവാനാണെങ്കിലും എന്നെ ഇഷ്ടപ്പെടാതെ പോകരുത് എന്നൊരു സ്വാർത്ഥത. 

തലേ ദിവസം തന്നെ അമ്മ ബ്രെയിൻ വാഷ് തുടങ്ങി പതിവുപോലെ...  'വരുന്ന ചെക്കന് ഇഷ്ടമായാൽ ജാതകവും ഒത്താൽ എന്തായാലും വിവാഹം നടത്തും. ഇനിയും ഉഴപ്പാൻ സമ്മതിക്കില്ല. എനിയ്ക്ക് വയസായി. കണ്ണടയ്ക്കുമ്പോൾ നിന്നെ ഭൂമിയിൽ ഒറ്റയ്ക്കാക്കിയിട്ടാണ് പോകുന്നത് എന്ന മനഃസ്താപം ഉണ്ടാകരുത് എനിയ്ക്ക്. എന്റെ കണ്ണടഞ്ഞാൽ പിന്നെ നിന്നെ കുറിച്ച് ഓർക്കുവാനും ദുഃഖിക്കുവാനും ആരും ണ്ടാവില്യ. നിനക്ക് ആരും ണ്ടാവില്യ. ഇപ്പോൾ ഓണത്തിന് നാട്ടിൽ വരുമ്പോൾ ഓർക്കുവാൻ നിനക്ക് നിന്റെ അച്ഛയുണ്ട്. എന്റെ കാലം കഴിഞ്ഞാൽ പിന്നെ നീ ആരെ ഓർക്കുവാൻ നാട്ടിൽ വരും..' അങ്ങിനെയങ്ങിനെ പരിഭവങ്ങളും സങ്കടങ്ങളും കെട്ടഴിച്ച് അമ്മ നിരത്തിക്കൊണ്ടേയിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ശരി എന്ന് തലയാട്ടി. 

നരച്ച തലമുടികളൊക്കെ കറുപ്പിച്ചു. ഏറ്റവും നന്നായി ഇണങ്ങും എന്ന് കരുതുന്ന സാരിയുടുത്തണിഞ്ഞു. കണ്ണുകൾ കറുപ്പിച്ചെഴുതി. പൊട്ട് തൊട്ടു. കാണാൻ കുഴപ്പമില്ല എന്ന് സ്വയം ബോധ്യപ്പെടുത്തി. ചെറുക്കൻ വരുന്നത് കാത്തിരുന്നു.

11 മണിയോടെ പെണ്ണുകാണാനുള്ളവർ വന്നെത്തി. മറഞ്ഞ് നിന്നു നോക്കിയപ്പോൾ ചെറുക്കനായി ആരെയും കണ്ടില്ല. ചായയൊക്കെ കുടിച്ച് അവർ പെണ്ണിനെ കാണാൻ (എന്നെ!!) തിടുക്കപ്പെട്ടു. 'മോളേ..' എന്ന് അമ്മ വിളിച്ചപ്പോൾ ഞാൻ ചെന്നു. അമ്മയുടെ മുഖത്തേയ്ക്കൊന്ന് നോക്കിയപ്പോൾ നിറഞ്ഞ ചിരിയുണ്ടെങ്കിലും എന്തോ ഒരു കറുപ്പ് ആ മുഖത്ത് ഒളിഞ്ഞിരിക്കുന്നത് കണ്ടു. വന്നവരിലൊരാൾ പറഞ്ഞു 'ഇതാണ് ചെക്കൻ'.

നോക്കിയപ്പോൾ ആദ്യം കണ്ടത് അയാളുടെ തിളങ്ങുന്ന കഷണ്ടിയാണ്.(കഷണ്ടിക്കാർ ക്ഷമിയ്ക്കുക)  മനസിൽ എന്തോ അപ്പോൾ കടന്ന് വന്നത് ഏതോ സിനിമയിൽ കണ്ട, മരുഭൂമിയിലൂടെ ഏകനായി അലഞ്ഞു നടക്കുന്ന ഒരു വൃദ്ധന്റെ രൂപമാണ്!! വൃദ്ധന് പകരം, ഒന്ന് വിശ്രമിയ്ക്കുവാൻ പോലും ഇടമില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു പേൻ പിന്നാലെ മനസിലെത്തി!! പേനിനിരിക്കുവാൻ പോലും തണലില്ലാത്ത ഒരു തല!! അമ്മയുടെ മുഖത്തെ നിറപുഞ്ചിരിയ്ക്ക് പുറകിൽ ഒളിച്ചിരുന്ന കറുപ്പ് എന്തായിരുന്നു എന്ന് ഞൊടിയിടയിൽ മനസിലായി.

പെണ്ണുകണ്ട് ബോധിച്ച് വന്നവർ മടങ്ങി. അവർ പടികടന്നു എന്ന് ബോധ്യമായപ്പോൾ ഞാൻ ചിരി തുടങ്ങി. അമ്മയാണെങ്കിൽ ഞാനെന്തോ അപരാധം ചെയ്ത മട്ടിൽ മുഖം വീർപ്പിച്ചു നടക്കുന്നു!!  ഒന്നും മിണ്ടുന്നില്ല. എനിയ്ക്ക് മുഖവും തരുന്നില്ല!! അത് കണ്ടപ്പോൾ എന്റെ ചിരി പതിന്മടങ്ങായി!!! കൂടുതലൊന്നും എനിയ്ക്ക് പറയേണ്ടി വന്നില്ല. ഒരുപാട് ബ്രെയിൻ വാഷിംഗിനൊടുവിൽ നടന്ന ആ പെണ്ണുകാണലിന്റെ പരിസമാപ്തി എന്തായിരിക്കും എന്ന് 'എനിയ്ക്കിഷ്ടമായില്ല' എന്ന പതിവ് പല്ലവി പ്രയോഗിയ്ക്കാതെ തന്നെ എനിയ്ക്ക് മനസിലായി.

എന്തായാലും ആ ഒരു പ്രഹസനം ഒരു യുദ്ധം കൂടാതെ ഒഴിവായതിൽ ഞാൻ ഹാപ്പി. അമ്മ വീണ്ടും എന്റെ ഒറ്റപ്പെടൽ എന്ന മനഃസ്താപത്തിന്റെ നടുക്കടലിലേയ്ക്കും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ