പേജുകള്‍‌

2012, നവംബർ 13, ചൊവ്വാഴ്ച

മൊബൈലും നുണകളും

ഇന്നത്തെ കാലത്ത് ഏറ്റവും വൃത്തിയായി നുണ പറയുവാൻ മൊബൈൽ ജനങ്ങളെ സഹായിക്കുന്നു! മൊബൈൽ ഫോൺ എവിടെയും കൊണ്ടു നടക്കുവാൻ സാധിയ്ക്കും എന്നതിനാൽ ജനങ്ങൾ പറയുന്ന നുണയുടെ ആധിക്യം കൂടുന്നു.

കോഴിക്കോട് നിൽക്കുന്നവർക്ക് താനിപ്പം കൊച്ചിയിലാണെന്ന് പറയാം.. മറ്റൊരു പെണ്ണിനെ ചേർത്ത് പിടിച്ചു കൊണ്ട് കാമുകിയോട് ഞാൻ നിന്നെയും ഓർത്തിരിക്കുകയാണെന്ന് പറയാം. കാമുകന്റെ മടിയിൽ കിടന്നു കൊണ്ട് താനിപ്പം പഠിയ്ക്കുകയാണെന്ന് പറയാം. ബാംഗ്ലൂരിലിരുന്നുകൊണ്ട് ചെന്നൈയിലാണെന്ന് പറയാം. അങ്ങിനെയങ്ങിനെ നുണകളുടെ വിപുലമായ സാധ്യത മൊബൈൽ ഫോൺ തുറന്നു തരുന്നു.

ഏറ്റവും സാധാരണമായി കേൾക്കുന്ന വസ്തുതയാണ് 'വിളിച്ചിട്ടു വരുക' എന്ന് സന്ദർശനോദ്ദേശ്യത്തോടെ വിളിയ്ക്കുന്നവർക്ക് നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും അതിന്റെ കാരണം പറയുക താനവിടെ ഉണ്ടാകുവാൻ സാധ്യതയില്ല എന്നായിരിക്കാം. അതല്ലെങ്കിൽ മറ്റ് തിരക്കുകൾ മൂലം സ്വീകരിയ്ക്കുവാൻ സാധിയ്ക്കില്ല എന്നായിരിക്കാം. പക്ഷേ വീട്ടിലേയ്ക്ക് വരുവാൻ ഒരുങ്ങുന്ന സന്ദർശകരോട് വിളിച്ചിട്ടു വരുവാൻ പറയുന്നതിലെ മുന്നറിയിപ്പ് വിളിയ്ക്കാതെ വന്നാൽ അനിഷ്ടകരമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിയ്ക്കേണ്ടി വന്നേക്കാം എന്ന് പറയാതെ പറയുന്നു.

അത് മനസിലാക്കുന്നവർ എത്ര പേരുണ്ട്? മിക്കവരും മൊബൈൽ ഫോണിലൂടെ കേൾക്കുന്ന നുണകൾ വിശ്വസിയ്ക്കുന്നു. അത് കാമുകനായാലും കാമുകിയായാലും മാതാപിതാക്കളായാലും സഹോദരങ്ങളായാലും സുഹൃത്തുക്കളായാലും!! മൊബൈൽ ഫോണിൽ വിളിച്ച് ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ചെല്ലുന്നതിനേക്കാൾ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള അപ്രതീക്ഷിതമായ സന്ദർശനങ്ങൾ അവരുടെ നുണക്കഥകളിലെ സത്യം വെളിപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ