പേജുകള്‍‌

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഈ ലോകത്തെ ചില മനുഷ്യർ...

ഇന്നത്തെ തലമുറ വളരെയധികം പ്രായോഗികമായി  ചിന്തിക്കുന്നവരാണ്!
എങ്ങിനെ ആളുകൾക്ക് ഇതുപോലെ സാധിയ്ക്കുന്നു
എന്ന് പലപ്പോഴും അന്തം വിടുന്നു. ഈ ലോകത്ത്
ജീവിയ്ക്കുവാനുള്ള കുബുദ്ധിയില്ലാത്തതുകൊണ്ടായിരിക്കാം
പലപ്പോഴും അന്തം വിടേണ്ടി വരുന്നത്.

സ്വന്തം ആവശ്യങ്ങൾക്കായിമാത്രം നയപരമായി മറ്റുള്ളവരുടെ അടുത്ത് പെരുമാറുന്ന ചിലർ. പുതിയ ബന്ധങ്ങൾക്കായി പഴയബന്ധങ്ങളെ 'അറിയുകയേ ഇല്ല' എന്ന് നിഷ്കരുണം യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ
തള്ളിപ്പറയുന്ന ചിലർ. തനിയ്ക്ക് ചേർന്നത് ഇതോ അതോ
എന്ന് തിരിച്ചറിയാൻ സാധിയ്ക്കാതെ ഒരിടത്തും കാലുറപ്പിക്കാതെ
അഗ്നി നൃത്തം നടത്തുന്നവർ ചിലർ. ഇരുവഞ്ചികളിൽ കാൽ വച്ച് ട്രപ്പീസ് കളിക്കാരെ പോലെ  ജീവിതയാത്ര ചെയ്യുന്ന ചിലർ. സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞാൽ അതുവരെ സഹായിച്ചവരെ വെറും കറിവേപ്പില പോലെ വലിച്ചെറിയുന്ന ചിലർ. ഇനിയും ആവശ്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് നയപരമായി കൂടെ നിൽക്കുകയും നിർത്തുകയും ചെയ്യുന്ന ചിലർ.  സ്വന്തം
ആവശ്യങ്ങൾക്ക് വേണ്ടിമാത്രം ആരോടൊക്കെയോ സ്നേഹമുണ്ടെന്ന്
നടിയ്ക്കുന്ന ചിലർ. നടക്കാത്ത മോഹനവാഗ്ദാനങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച് കൂടെ കൊണ്ടുനടക്കുന്ന ചിലർ.  സഹായിക്കുന്നവരുടെ വളർച്ച ഒരിയ്ക്കലും ആഗ്രഹിയ്ക്കാതെ തൻകാര്യം മാത്രം നന്നായി നടത്തി സ്വന്തം ജീവിതം മനോഹരമാക്കുന്ന ചിലർ. സ്നേഹിയ്ക്കുന്നവരുടെ ഉന്നമനം ഒരിയ്ക്കലും ആഗ്രഹിയ്ക്കാതെ അവർ തങ്ങൾക്കായി എങ്ങിനെ കാര്യങ്ങൾ നടപ്പിലാക്കുന്നു എന്ന് ചിന്തിക്കാതെ  സ്വാർത്ഥതയോടെ  സ്വന്തം കാര്യം മാത്രം ചിന്തിയ്ക്കുന്ന ചിലർ.  അവരുടെ ഉന്നമനത്തിനായി തന്നാൽ കഴിയുന്നത് പോലും ചെയ്യാതെ നടക്കുന്നവർ.   ആവശ്യങ്ങൾ കഴിയുമ്പോൾ 'നീ എനിയ്ക്ക് ആരുമല്ല' എന്ന് പറഞ്ഞ് ഒഴിവാക്കുന്ന ചിലർ.  അതിനായി മാത്രം കാരണങ്ങൾ കണ്ടെത്തുന്നവർ.  സ്വാർത്ഥതയും കുബുദ്ധിയും മാത്രമായി നടക്കുന്ന ഒരുപാടാളുകൾ.

അതിനിടയിൽ ആരാണ് സത്യം, എന്താണ് സത്യം എന്ന് തിരിച്ചറിയാൻ
കഴിയാതെ എല്ലാവരേയും വിശ്വസിയ്ക്കുകയും സ്നേഹിയ്ക്കുകയും
ചെയ്യാൻ മാത്രം അറിയുന്ന ഇനിയും ചിലർ. കാണുന്നതും കേൾക്കുന്നതും മാത്രമാണ് സത്യം എന്ന് വിശ്വസിച്ച് നടക്കുന്ന പാവങ്ങൾ ചിലർ. തനിയ്ക്ക് മുന്നിൽ മണ്ടന്മാരായി അഭിനയിച്ച് തന്നെ മറ്റുള്ളവർ ചൂഷണം ചെയ്യുന്നതറിയാതെ അവർക്കായി സഹായങ്ങളും കരുതലും വെച്ച് നീട്ടി സ്വയം മണ്ടന്മാരാകുന്ന ചിലർ.

മകളെ വെച്ച് വിലപേശുന്നത് സ്വന്തം അമ്മയാകുമ്പോൾ, സംരക്ഷണം നൽകേണ്ട പിതാവും സഹോദരന്മാരും അവരെ വില്പനച്ചരക്കാക്കുമ്പോൾ, പവിത്രമെന്ന് കവികൾ വാഴ്ത്തിപ്പാടുന്ന പ്രണയം പോലും കപടവും മാംസനിബദ്ധവുമാകുമ്പോൾ  ആർക്ക് ആരെ വിശ്വസിയ്ക്കുവാനും സ്നേഹിയ്ക്കുവാനും സാധിയ്ക്കും?

കപടഹൃദയമില്ലാത്തവർക്ക് ജീവിയ്ക്കുവാൻ സാധിയ്ക്കാത്തത്ര ദൂഷ്യത നിറഞ്ഞതാണോ ഈ ലോകം? എന്താണ് സത്യം, ഏതാണ് കാപട്യം എന്ന് തിരിച്ചറിയുവാൻ സാധിയ്ക്കാത്തത്ര കലുഷിതമാകുന്നുവോ ലോകം?

കാണുന്നതും കേൾക്കുന്നതും മനസിനെ ഒരുപാട് ഉലയ്ക്കുന്നു. സത്യമെന്ത് മിഥ്യയെന്ത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. കാണുന്നതല്ല സത്യമെങ്കിൽ പിന്നെ എന്തായിരിക്കാം സത്യം? അത് കാലത്തിനു മാത്രം കാണിച്ചു തരാൻ സാധിയ്ക്കുന്ന വസ്തുത.

മനുഷ്യനെങ്ങിനെ കപടഹൃദയത്തോടെ അഭിനയിയ്ക്കുവാൻ സാധിയ്ക്കുന്നു?  ആരെയാണ് വിശ്വസിയ്ക്കുവാൻ സാധിയ്ക്കുക? ആരാണ് വിശ്വസനീയർ? ആരാണ് കാപട്യത്തിന്റെ മുഖം മൂടി അണിയാത്തവർ? ആരാണ് സത്യം?

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ബുദ്ധിയും കുബുദ്ധിയും


എന്താണ് ബുദ്ധി? എന്താണ് കുബുദ്ധി?

ബുദ്ധിമാന്മാർ എന്ന് സ്വയം വിശ്വസിയ്ക്കുന്ന മറ്റുള്ളവരുടെ മുന്നിൽ സ്വയം മണ്ടനായി അവരെയാകെ മണ്ടന്മാരാക്കുന്നത് ബുദ്ധിയോ കുബുദ്ധിയോ?

ഉദാഹരണത്തിന് മണ്ടനെന്ന് ബുദ്ധിമാന്മാർ ആക്ഷേപിയ്ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റേത് ബുദ്ധിയോ കുബുദ്ധിയോ? ഏതൊരു കാര്യഗൗരവമേറിയ ചർച്ചയും തന്റെ മണ്ടൻ കളികളിലൂടെ തന്നിലേയ്ക്ക് മാത്രമായി ഒതുക്കുവാൻ എപ്പോഴും എവിടെയും സന്തോഷ് പണ്ഡിറ്റിന് സാധിയ്ക്കുന്നു. ഈയടുത്ത കാലത്ത് ഒരു പ്രമുഖ ചാനലിൽ നടന്ന ടോക്ക് ഷോയുടെ വിഷയം 'മാറ്റങ്ങൾക്കും മാറ്റം' എന്നതായിരുന്നു. പക്ഷേ ചർച്ച തുടങ്ങിയപ്പോൾ അത് തലക്കെട്ടിനെ സൂചിപ്പിക്കുന്ന ചർച്ചയ്ക്ക് പകരം 'സന്തോഷ് പണ്ഡിറ്റിന്റെ സിനിമാകോപ്രായങ്ങളെ വിമർശിയ്ക്കുന്നതിനും പിന്തുണയ്ക്കുന്നതിനും' മാത്രമുള്ളതായി മാറി. ന്യൂ ജനറേഷൻ, ന്യൂ ട്രെന്റ് സിനിമകൾ എന്ന വിഷയം പാടെ തമസ്ക്കരിയ്ക്കപ്പെട്ടതായി മാറി ആ ഷോ. അതു തന്നെയായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്ന മണ്ടനായ കുബുദ്ധിമാന്റെ ആവശ്യവും!! എല്ലാ ശ്രദ്ധയും തനിയ്ക്ക് ലഭിയ്ക്കുന്നതിനു വേണ്ടിയാണ് താൻ മണ്ടൻ കളിയ്ക്കുന്നത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്നെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട് ഇടയ്ക്കിടെ. അവിടെയിരുന്നിരുന്ന ബുദ്ധിമാന്മാർ എന്ന് സ്വയം വിശ്വസിയ്ക്കുന്നവർ അത് മനസിലാക്കാതെ അയാളുടെ ഉദ്ദേശ്യത്തെ നിറവേറ്റിക്കൊടുക്കുന്നതിൽ ഉൽസാഹിച്ചുകൊണ്ടേയിരുന്നു!! സത്യത്തിൽ അവിടെ മണ്ടന്മാരായത് ആരായിരുന്നു? ഇവിടെ വിജയിച്ചത് ബുദ്ധിയോ കുബുദ്ധിയോ?

അതുപോലെ നിത്യജീവിതത്തിലും എത്രയോ ആളുകൾ മറ്റുള്ളവരുടെ മുന്നിൽ മണ്ടൻ കളിച്ച് അവരുടെ അന്ധമായ വിശ്വാസങ്ങളും അങ്ങിനെ തങ്ങളുടെ ഉദ്ദേശ്യങ്ങളും നേടിയെടുക്കുന്നു. പക്ഷേ ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്നവർ അത് ഒരിയ്ക്കലും മനസിലാക്കാറില്ല എന്ന് മാത്രം. മനസിലാക്കി വരുമ്പോഴേയ്ക്കുമാകട്ടെ, മണ്ടന്മാരായ കുബുദ്ധികൾ തങ്ങളുടെ ലക്ഷ്യം നിറവേറ്റി കഴിഞ്ഞിട്ടുണ്ടായിരിക്കും. അതാണ് ബുദ്ധിയും കുബുദ്ധിയും തമ്മിലുള്ള വ്യത്യാസമെന്ന് തോന്നുന്നു...

ബുദ്ധിമാന്മാർ എന്തും നേരെ ചിന്തിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. കുബുദ്ധികൾ മറ്റുള്ളവരെ മണ്ടന്മാരാക്കി എങ്ങിനെ ലക്ഷ്യത്തിലെത്തിച്ചേരാം എന്ന  എല്ലാം മുൻകൂർ ആസൂത്രണത്തോടെ കരുതലോടെ ചിന്തിച്ച് മുന്നേറുന്നു.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

സത്യങ്ങൾ

vവിളിച്ചു പറയുന്ന സത്യങ്ങൾ പലരേയും പൊള്ളിയ്ക്കുന്നു...
പക്ഷെ ഒന്നും ആരിൽ നിന്നും ഒളിച്ചു വെയ്ക്കാൻ എനിയ്ക്കില്ലാത്തതു
കൊണ്ട് വീണ്ടും വീണ്ടും സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.
എനിയ്ക്ക് ഞാനാവാനല്ലേ സാധിയ്ക്കൂ... എന്നും. അതെന്നെ നശിപ്പിയ്ക്കുന്നു
എന്ന് അറിഞ്ഞു കൊണ്ടു തന്നെ.

സത്യങ്ങൾ എപ്പോഴും സത്യങ്ങൾ മാത്രമാണല്ലോ... അതെത്ര ആരിൽ നിന്നൊക്കെ ആരൊക്കെ മറച്ചുപിടിച്ചാലും എത്ര വിശദീകരണങ്ങൾ നൽകിയാലും...

സംശയത്തിന്റേയും ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടേയും
മുൾമുനകൾ എന്നെ കുത്തി നോവിയ്ക്കുന്നു എങ്കിലും ഞാൻ
ഞാനായിരിക്കുവാൻ എന്നും ശ്രമിയ്ക്കുന്നു.

സംശയങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ആർക്കെങ്കിലും വേണ്ടിയൊക്കെ എന്റെ നേർക്ക് ആരൊക്കെ പ്രയോഗിച്ചാലും സത്യം സത്യമായി തന്നെ പിന്നെയും അവശേഷിയ്ക്കുന്നു... എന്നും...

കാരണം, സത്യം  സത്യം തന്നെ!!! നുണയുടെ എത്ര മൂടുപടങ്ങൾ അതിനു മേലെ വിരിച്ചാലും..

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി

 നക്ഷത്രങ്ങളെ അവൾക്ക് ഒരുപാടിഷ്ടമായിരുന്നു. എന്നും നക്ഷത്രങ്ങളെ
നോക്കിയിരിക്കുവാൻ അവൾ ആഗ്രഹിച്ചു. പൗർണ്ണമി ചന്ദ്രൻ ഉദിച്ചു
നിൽക്കുന്ന രാത്രികളെ അവൾ ഏറെ സ്നേഹിച്ചു. മുല്ലപ്പൂമൊട്ടുകൾ
വാരിവിതറിയതുപോലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം അവളിൽ
അവാച്യമായ അനുഭൂതിയുണർത്തി.

അവളെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളോട് അവൾ രാവേറെ ചെല്ലുവോളം സംവദിച്ചു.
അവളുടെ സന്തോഷവും സങ്കടങ്ങളും അവൾ അവയുമായി പങ്കുവെച്ചു.
അവൾ കരയുമ്പോൾ അവരവളെ സാന്ത്വനിപ്പിച്ചു. അവൾ ചിരിയ്ക്കുമ്പോൾ
കൂടെ ചിരിച്ചു.

ഗ്രാമത്തിൽ വളർന്ന അവൾക്ക് നഗരത്തിലെ കെട്ടിടസമുച്ചയങ്ങൾക്കിടയിൽ
നക്ഷത്രങ്ങളെ കാണുവാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു.  ശ്വാസം മുട്ടിയ്ക്കുന്ന
ഏകാന്തതയും തന്റെ പ്രിയ സുഹൃത്തുക്കളായ നക്ഷത്രങ്ങളെ കാണുവാൻ
സാധിയ്ക്കാത്ത സാഹചര്യവും അവളെ ഞെരുക്കിക്കൊണ്ടേയിരുന്നു.
നിറയെ നക്ഷത്രങ്ങളെ കാണുവാൻ സാധിയ്ക്കുന്ന ഒരു വീട് തനിയ്ക്ക് പാർക്കാൻ
 കിട്ടണേ എന്നവൾ എപ്പോഴും പ്രാർത്ഥിച്ചു.

ഒടുവിൽ, നക്ഷത്രങ്ങളെ കാണുവാൻ കഴിയാതെ വന്നപ്പോൾ
അവയ്ക്കൊപ്പം അവളും ഒരു നക്ഷത്രമായിത്തീർന്നു...

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

കൂടിച്ചേരൽ... 



വളരെ വർഷങ്ങൾക്ക് ശേഷം അവൾ അവനെ കണ്ടപ്പോൾ അവർ ഒരു നിമിഷം
നിർനിമേഷരായി നോക്കി നിന്നു.
"എന്തേ വരാൻ തോന്നി ഇപ്പോഴെങ്കിലും?" അവൻ ചോദിച്ചു.
"വരാൻ തോന്നി" അവൾ പറഞ്ഞു.
അടുത്തുള്ള ഷോപ്പിംഗ്
മാളിലേയ്ക്ക് കാപ്പി കുടിയ്ക്കുവാൻ അവളെ ക്ഷണിച്ചപ്പോൾ വർഷങ്ങൾക്ക്
ശേഷം ഒരിയ്ക്കൽ കൂടി തന്റെ വണ്ടിയുടെ പുറകിൽ പഴയതുപോലെ
ഇരിയ്ക്കാമോ എന്നവൾ അവനോട് ചോദിച്ചു.
ഒരുമിച്ച് കാപ്പി കുടിയ്ക്കുമ്പോൾ
അവൻ പറഞ്ഞു "ഇന്ന് ഇവിടെ ബോംബ് ഭീഷണിയുണ്ട്; തട്ടിപ്പോകുന്നെങ്കിൽ
നമ്മൾ രണ്ടും കൂടെ ഒരുമിച്ച് പോകുമല്ലോ എന്നു കരുതിയാ ഇങ്ങോട്ട് വന്നത്.."
അവൾ ഒരു നിമിഷം അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോൾ ബോംബ്
പൊട്ടിയിരുന്നെങ്കിൽ എന്നായിരുന്നു അവളുടെ മനസിൽ..
"എന്റെ വീട്ടിലേയ്ക്ക് വരുവാൻ വിരോധമുണ്ടോ?" അവൻ ചോദിച്ചു.
"ഇല്ല" ഒരുമിച്ച് അവന്റെ
വീട്ടിലേയ്ക്ക്..
അവൾ അവന്റെ വീട്ടിലേയ്ക്ക് ആദ്യമായി കയറുവാൻ
ഒരുങ്ങിയപ്പോൾ അയൽവക്കത്തെ ആരോ അവനെ വിളിയ്ക്കുന്നത് അവൾ കേട്ടു.
അകത്തേയ്ക്ക് കയറിയ അവനെ അവൾ വിളിച്ചു.
"നിങ്ങളുടെ വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങളാണൊ അറിയില്ല. ഇവിടെ നാല് പൂച്ചക്കുഞ്ഞുങ്ങളുണ്ട്.
നിങ്ങളുടേതാണെങ്കിൽ എടുത്തു കൊണ്ടു പോകൂ"
അവർ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ
സന്തോഷം മിന്നിമറയുന്നത് അവൾ കണ്ടു. മാസങ്ങളായി കാണാതെ പോയ
പൂച്ചക്കുഞ്ഞുങ്ങൾ അവളുടെ വരവോടെ വീട്ടിലെത്തിയതിൽ അവന്റെ മനസിൽ
അത്ഭുതമുണർത്തി. അവളിലും അത് ആഹ്ലാദകാരണമായിരുന്നു.



ഒരുമിച്ച്
ഭക്ഷണം കഴിച്ച് ഏറെ നേരം അവർ എന്തൊക്കെയോ പറഞ്ഞിരുന്നു. സങ്കടവും
സന്തോഷവും പിണക്കവും പരിഭവങ്ങളും പരാതികളും എല്ലാം അവർ പറഞ്ഞു
 തീർത്തു.
"അമ്മൂ... എന്തേ നീ വന്നില്ല ഇത്രയും നാൾ... ഇപ്പോൾ എന്റെ
ജീവിതത്തിൽ നീ വന്നിരിയ്ക്കുന്നത് മരുഭൂമിയിലെ മഴ പോലെയാണ്.. ഞാൻ
എത്ര മാത്രം സന്തോഷിയ്ക്കുന്നു എന്ന് നിനക്കറിയാമോ? ഞാൻ എത്ര മാത്രം
നിന്നെ സ്നേഹിയ്ക്കുന്നു എന്ന് നീയറിയുന്നുവോ? എത്രവട്ടം ഞാൻ കൊതിച്ചു നീയൊന്നു വന്നിരുന്നെങ്കിൽ എന്ന്...
നിന്നെ പോലെ മറ്റാരും എന്നെ സ്നേഹിച്ചിട്ടില്ല അമ്മൂ... നിന്നെ പോലെ മറ്റാരും
എന്നെ കെയർ ചെയ്തിട്ടില്ല. നിനക്ക് തുല്യം നീ മാത്രമേയുള്ളൂ
എന്റെ ജീവിതത്തിൽ..." അവൾ ഒന്നും മിണ്ടാതെ
കേട്ടിരുന്നു. അവളുടെ മനസും അതു തന്നെ ആവർത്തിയ്ക്കുകയായിരുന്നു.

രാവേറെ ചെല്ലുവോളം കണ്ണിമ വെട്ടാതെ അവർ സംസാരിച്ചിരുന്നു.
"അമ്മൂ..ഇന്ന് ഇവിടെ നിന്നൂടെ നിനക്ക്?" മനസിൽ കരുതി വന്നതെല്ലാം
എവിടെയോ മായ്ഞ് പോയത് അവൾ അറിഞ്ഞു. മനസ് വെണ്ണ പോലെ
ഉരുകുന്നത് അവൾ അനുഭവിച്ചറിയുകയായിരുന്നു. മൗനം സമ്മതമായി
അവൾ അവിടെ നിന്നു. ദിവസങ്ങൾ കടന്നു പോകുന്നത്
അവരറിയുന്നില്ലായിരുന്നു. മനസിലെ കാർമേഘങ്ങൾ അലിഞ്ഞില്ലാതായി
എങ്ങോ അപ്രത്യക്ഷമായി. എങ്കിലും അവളുടെ മനസിൽ സംശയങ്ങൾ
ബാക്കിയുണ്ടായിരുന്നു. മനസിൽ വെച്ച് നടക്കാതെ അവൾ അത്
അവനോട് തുറന്നു ചോദിച്ചു.

"നിന്റെ വീട്ടുകാർ നിന്റെ കല്യാണം ഗൗരവകരമായി സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ? നിനക്കാ കുട്ടിയോട്
പ്രണയമല്ലേ? പിന്നെ ഞാൻ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് കയറി വന്നത്
തെറ്റല്ലേ?"

"അമ്മൂ... നിനക്ക് തുല്യം നീ മാത്രമേയുള്ളൂ.. നീ എന്നെ മനസിലാക്കിയിട്ടുള്ളതു
പോലെ മറ്റൊരാളും എന്നെ മനസിലാക്കിയിട്ടില്ല. നിന്നെ സ്നേഹിച്ചതു പോലെ
 മറ്റൊരാളെയും ഇനിയെനിയ്ക്ക് സ്നേഹിയ്ക്കുവാൻ സാധിയ്ക്കില്ല. അവളെ
എനിയ്ക്ക് ഇഷ്ടമാണ്, എന്ന് വെച്ച് എനിയ്ക്കവളോട് ഒട്ടും പ്രണയമില്ല. ഒരു
സുഹൃത്തിനു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ഞാൻ അവൾക്ക് ചെയ്യുന്നു.
എന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുന്നത്. അവളെ സംബന്ധിച്ച എല്ലാ
കാര്യങ്ങളും ഞാൻ നിന്നോട് നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ?  അത്രമാത്രം. പിന്നെ വീട്ടുകാർനിർബന്ധിച്ചപ്പോൾ കുറേ പേരുടെ ലിസ്റ്റ്
കൊടുത്ത കൂട്ടത്തിൽ അവളുടെ പേരും പറഞ്ഞെന്നേയുള്ളൂ.. എനിയ്ക്കറിയാം
അതെങ്ങിനെ കൈകാര്യം ചെയ്യണം എന്ന്. അത് ഞാൻ ചെയ്യും. തീരുമാനം
എന്റേതാണ്. അമ്മൂ എല്ലാ പെൺകുട്ടികളും നിന്നെ പോലെയല്ല... അത് നീ മനസിലാക്കുക. അവളോട്
ഞാൻ പറഞ്ഞിട്ടുണ്ട് അവൾ വെറും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്ന്.
പിന്നെ, നീ ഒരാളുടെയും ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ടില്ല. നിന്റെ
ജീവിതത്തിലേയ്ക്കാണ് മറ്റൊരുവൾ കടന്നു വന്നത്.  അതിൽ നിനക്ക് കുറ്റബോധം വേണ്ട. നീ എന്നും എന്റെ അമ്മു മാത്രമായിരിക്കും. എന്നും...
അത് മാത്രം നീ മനസിലാക്കിയാൽ മതി"

മനസിൽ വീണ്ടും മഞ്ഞു മഴ പെയ്യുന്നത് അവൾ അറിഞ്ഞു.
കഴിഞ്ഞു പോയ ദിവസങ്ങളും ഇനി വരാനിരിയ്ക്കുന്ന ദിവസങ്ങളും
വർഷങ്ങൾക്ക് മുൻപ് തങ്ങൾ ജീവിച്ചിരുന്നതു പോലെ, വീണ്ടും മനസിൽ ആഗ്രഹിച്ചതു പോലെ അവർ
ജീവിച്ചു. അവന്റെ ഭാര്യയായി, കാമുകിയായി, അമ്മയും മകളുമായി,
അവന്റെ എല്ലാമെല്ലാമായി... അവനെ പരിചരിച്ച്, അവനു തണലായി...

അവന്റെ മാറിൽ ചാഞ്ഞുകിടന്ന് 'അവളുടെ' ഫോൺ സംഭാഷണം പലതവണ
കേൾക്കുമ്പോഴും അവൾക്കവനിൽ വിശ്വാസക്കുറവേതും അനുഭവപ്പെട്ടില്ല. ഇവൻ തന്റേതാണ്, തന്റേത് മാത്രമാണ് എന്ന് അവളുടെ മനസ് അപ്പോഴും
മന്ത്രിച്ചുകൊണ്ടേയിരുന്നു. മറ്റാർക്കും ആ മനസിൽ സ്ഥാനമുണ്ടാവുകയില്ല
എന്നും.

മുടങ്ങിക്കിടന്ന തങ്ങളുടെ സ്വപ്നസംരംഭം പുനരാരംഭിയ്ക്കുവാൻ
അവളുടെ സഹായവും പിന്തുണയും വേണം എന്നവൻ അവളോട്
ആവശ്യപ്പെട്ടപ്പോൾ അവനു വേണ്ട ഏത് കാര്യവും ചെയ്യുവാൻ അവൾ എന്നേ
തയ്യാറായിരുന്നു എന്ന് അവനും അവളും തിരിച്ചറിഞ്ഞു.

തങ്ങളുടെ ഭാവി ഇനിയെന്താകും എന്ന ആശങ്ക അവളുടെ മനസിലുണ്ടായിരുന്നു.
എല്ലാ ആശങ്കകളും മനസിലൊതുക്കി കഴിഞ്ഞു പോയ
ദിവസങ്ങളുടെ ഓർമ്മകൾ പേറി "എപ്പോൾ തോന്നിയാലും തന്റെ
വീട്ടിലേയ്ക്ക് വരുവാൻ മടിയ്ക്കരുത്" എന്ന് പറഞ്ഞ് അവൾ അവന്റെ
വീട്ടിൽ നിന്നും യാത്ര തിരിച്ച് വീണ്ടും തന്റെ താവളത്തിലേയ്ക്ക്
വണ്ടിയോടിച്ചു.

വഴിയിലുടനീളം അവളുടെ കണ്ണുകൾ
നിറഞ്ഞൊഴിയുകയായിരുന്നു.. എന്തിനെന്നറിയാതെ...